11/06/2026
[fontresizer_tawhidurrahmandear_widget]

കോൺഗ്രസ് പ്രവർത്തകനെ ഭാര്യക്കും മകനും മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി; പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെന്ന് രാഹുൽ ​ഗാന്ധി

 കോൺഗ്രസ് പ്രവർത്തകനെ ഭാര്യക്കും മകനും മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി; പിന്നിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെന്ന് രാഹുൽ ​ഗാന്ധി

കൊൽക്കത്ത: പശ്ചിമബംഗാളിലെ അസൻസോളിൽ കോൺഗ്രസ് പ്രവർത്തകനെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചുകൊലപ്പെടുത്തിയതായി പരാതി. ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ദേബ്‌ദീപ് ചാറ്റർജി (43) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഭാര്യയുടെയും പത്ത് വയസ്സുള്ള മകന്റെയും മുന്നിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. സംഭവത്തെ അപലപിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തി. ഇത് തൃണമൂൽ ഭീകരതയാണെന്നും പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജന്മദിന പാർട്ടി കഴിഞ്ഞ് കുടുംബത്തോടൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേബ്ദീപ്. വഴിയിൽ നിർത്തിയിട്ടിരുന്ന ഒരു മോട്ടോർ സൈക്കിളിൽ കാർ തട്ടിയതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാറിൽ നിന്നിറങ്ങിയ ദേബ്ദീപ് ഉടമയോട് ക്ഷമ ചോദിച്ചെങ്കിലും യുവാക്കൾ ആക്രമിക്കാൻ തുടങ്ങുകയായിരുന്നുവെന്ന് ഭാര്യ പിയാലി പറഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാവ് പ്രസെൻജിത്തിനെ വിവരമറിയിക്കുമെന്ന് പറഞ്ഞതോടെ മർദ്ദനം കടുത്തു. താനും മകനും കൈകൂപ്പി അപേക്ഷിച്ചിട്ടും മരിക്കുന്നത് വരെ അക്രമികൾ മർദ്ദനം തുടർന്നുവെന്ന് പിയാലി കണ്ണീരോടെ വെളിപ്പെടുത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്രമികൾ പ്രാദേശിക തൃണമൂൽ കൗൺസിലർ അനിമേഷ് ദാസിന്റെ സഹായികളാണെന്ന് കോൺഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ദേബ്ദീപ് സജീവമായിരുന്നതാണ് വൈരാഗ്യത്തിന് കാരണമെന്നും പാർട്ടി നേതാക്കൾ പറഞ്ഞു. എന്നാൽ, വ്യക്തിപരമായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നുമാണ് തൃണമൂലിന്റെ വാദം. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അസൻസോൾ സൗത്ത് പോലീസ് ഔട്ട്പോസ്റ്റിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.

Also read: