MALLU IN SPACE; മലയാളികളുടെ അഭിമാനമായ അനിൽ മേനോൻ 8 മാസം ബഹിരാകാശത്ത് ചെയ്യാൻ പോകുന്നതെന്ത്?
ആറാം വയസിൽ തുടങ്ങിയ ആഗ്രഹം സാക്ഷാത്കരിച്ച്, ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളി എന്ന ചരിത്ര നേട്ടവുമായി അമേരിക്കൻ മലയാളി ഡോ. അനിൽ മേനോൻ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ വിജയകരമായി എത്തിച്ചേർന്നു. കസാഖ്‌സ്‌താനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17-നാണ് അദ്ദേഹം റഷ്യൻ സഹയാത്രികർക്കൊപ്പം റോസ്കോസ്മോസിൻ്റെ സോയൂസ് എം.എസ്.-29 പേടകത്തിൽ യാത്ര തിരിച്ചത്. മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കിയ പേടകം 11.26-ന് നിലയത്തിൽ ഡോക്ക് ചെയ്യുകയും, പുലർച്ചെ രണ്ടുമണിയോടെ സംഘം നിലയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. “അതിവേഗയാത്ര, ഗംഭീരം” എന്നായിരുന്നു ഡോക്ക് ചെയ്ത ഉടനെ അനിൽ മേനോൻ നൽകിയ ആദ്യ സന്ദേശം.
ദൗത്യവും സഹയാത്രികരും
റഷ്യൻ ബഹിരാകാശ യാത്രികരായ പോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിൻ്റെ സഹയാത്രികർ. നാസ, റോസ്കോസ്മോസ്, യൂറോപ്യൻ സ്പേസ് ഏജൻസി, ജാക്‌സ തുടങ്ങിയ ഏജൻസികൾ സംയുക്തമായി നടത്തുന്ന എക്സ്പെഡിഷൻ 74, 75 എന്നീ ദീർഘകാല ശാസ്ത്ര-ഗവേഷണ ദൗത്യങ്ങളുടെ ഭാഗമായാണ് പുതിയ സംഘം നിലയത്തിൽ എത്തിയത്. 220 ദിവസങ്ങൾ (എട്ട് മാസത്തോളം) ബഹിരാകാശത്ത് ചെലവഴിക്കുന്ന ഇവർ 2027 ഏപ്രിലിൽ ഭൂമിയിലേക്ക് മടങ്ങും.
അനിൽ മേനോൻ്റെ പ്രധാന ചുമതലകൾ
യു.എസ് സ്പേസ് ഫോഴ്‌സിലെ കേണലും എമർജൻസി മെഡിസിൻ ഫിസിഷ്യനും മുൻ സ്പേസ് എക്സ് മെഡിക്കൽ ഡയറക്‌ടറുമായ അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. ദൗത്യത്തിൽ ഫ്ലൈറ്റ് എഞ്ചിനീയറായും ക്രൂവിന്റെ ഓൺ-ഓർബിറ്റ് മെഡിക്കൽ ഓഫീസറായും അദ്ദേഹം സേവനമനുഷ്‌ഠിക്കും. എട്ട് മാസക്കാലം നിലയത്തിൽ അദ്ദേഹം ചെയ്യുന്ന പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
- പേടകത്തിൻ്റെ സിസ്റ്റം മെയിൻ്റനൻസ്, റോബോട്ടിക് പ്രവർത്തനങ്ങൾ, മറ്റ് ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവ നിർവഹിക്കും.
- ദീർഘകാല ബഹിരാകാശയാത്ര മനുഷ്യശരീരത്തിൽ ഉണ്ടാക്കുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ നേരിട്ട് പങ്കാളിയാകും.
- മൈക്രോഗ്രാവിറ്റിയിൽ രക്തയോട്ടം എങ്ങനെ ബാധിക്കപ്പെടുന്നു എന്ന് പഠിക്കുന്നതിനായി അദ്ദേഹം സ്വയം ഒരു ടെസ്റ്റ് സബ്‌ജക്റ്റ് (പരീക്ഷണ വസ്തു) ആയി മാറും.
- ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഐ.വി ഫ്ലൂയിഡുകൾ (IV Fluids) നിർമ്മിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ പരീക്ഷിക്കും.
- നിർമിത ബുദ്ധിയും ഓഗ്മെന്റഡ് റിയാലിറ്റിയും ഉപയോഗിച്ചുള്ള നൂതന മെഡിക്കൽ അൾട്രാസൗണ്ട് പരിശോധനകൾ അദ്ദേഹത്തിൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കും.
- മെഡിക്കൽ, കമ്പ്യൂട്ടർ ആവശ്യങ്ങൾക്കുള്ള സെമികണ്ടക്ടർ ക്രിസ്റ്റലുകളുടെ നിർമ്മാണ ഗവേഷണം തുടരും.
ഭാവിയിലെ ബഹിരാകാശ യാത്രകൾക്കും ഭൂമിയിലെ മനുഷ്യജീവിതത്തിനും സഹായകമാകുന്ന നിരവധി സാങ്കേതിക-വൈദ്യശാസ്ത്ര പരീക്ഷണങ്ങളാണ് എക്സ്പെഡിഷൻ 74 ലക്ഷ്യമിടുന്നത്. മനുഷ്യരുടെ വാർധക്യ പ്രക്രിയയെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനായി മൈക്രോഗ്രാവിറ്റിയിൽ രക്തക്കുഴൽ ഘടനകളുടെ ബയോപ്രിന്റിംഗ് നടത്തുന്നത് ഇതിൽ ഉൾപ്പെടുന്നു.
ദൗത്യം ഇതിനകം തന്നെ സുപ്രധാന പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വിവിധ സ്പേസ് വാക്കുകളിലൂടെ സോളാർ അറേ മോഡ് കിറ്റ് സ്ഥാപിക്കുകയും, കാനഡാർമ് 2 റോബോട്ടിക് ആമിലെ തകരാറുകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ സൂര്യനിലെ ഫ്ലെയറുകൾ പഠിക്കുന്നതിനുള്ള 50 കിലോഗ്രാം ഭാരമുള്ള സോളന്റ്സെ ടെറാഹെർട്‌സ് റേഡിയോ ടെലിസ്കോപ്പും നിലയത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. സെമി കണ്ടക്‌ടർ നിർമാണവുമായി ബന്ധപ്പെട്ട എക്രാൻ-എം പരീക്ഷണവും ബഹിരാകാശത്തെ പ്രതികൂല സാഹചര്യങ്ങളിൽ ബാക്‌ടീരിയകൾ, വിത്തുകൾ എന്നിവ എങ്ങനെ അതിജീവിച്ചു എന്ന് പഠിക്കുന്ന ബയോറിസ്ക്‌ക് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയിലും മെഡിക്കൽ സയൻസിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ പര്യാപ്‌തമായ ഇത്തരം പരീക്ഷണങ്ങളിലാണ് അനിൽ മേനോനും സംഘവും പങ്കാളികളാകുന്നത്.