21/07/2026
[fontresizer_tawhidurrahmandear_widget]

പൊതുസ്ഥലത്ത് സോനം വാങ്ചുകിന്റെ ചിത്രം വരച്ചു; ഗുവാഹത്തിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

 പൊതുസ്ഥലത്ത് സോനം വാങ്ചുകിന്റെ ചിത്രം വരച്ചു; ഗുവാഹത്തിയിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

​ഗുവാഹത്തി: പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുകിന്റെ ചിത്രം പൊതുസ്ഥലത്ത് വരച്ചതുമായി ബന്ധപ്പെട്ട് അസമിലെ ഗുവാഹത്തിയിൽ രണ്ട് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ജ്യോതി ബിഷ്ണു ഓഡിറ്റോറിയത്തിലേക്കുള്ള റോഡരികിലെ മതിലിൽ ചിത്രം വരയ്ക്കുന്നതിനിടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസാണ് ഇവരെ പിടികൂടിയത്.

ഗവൺമെൻ്റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റ്സിലെ വിദ്യാർത്ഥികളായ നകുൽ മിലി, ഗൗരവ് സിൻഹ എന്നിവരാണ് പിടിയിലായത്. ഇവരെ ദിസ്പൂർ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുകയും പൊതുമുതൽ നശിപ്പിച്ചതിന് കേസെടുക്കുകയും ചെയ്തു. മുൻകൂർ അനുമതിയില്ലാതെ പൊതുമുതൽ വികൃതമാക്കരുതെന്ന കർശന താക്കീത് നൽകി ഇവരെ വിട്ടയക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ ബസിസ്ത ഫ്ലൈഓവർ തൂണിലും ‘സേവ് സോനം വാങ്ചുക്’ എന്നെഴുതിയ വാങ്ചുകിന്റെ മറ്റൊരു വലിയ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ബസിസ്ത പോലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നീറ്റ് ഉൾപ്പെടെയുള്ള രാജ്യത്തെ പരീക്ഷാ പേപ്പർ ചോർച്ചകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ ഇരുപത് ദിവസമായി നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുകിനെ, ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി പോലീസ് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ഗുവാഹത്തിയിൽ ഈ സംഭവങ്ങൾ അരങ്ങേറുന്നത്. മുൻകൂർ അനുമതിയില്ലാതെ ഫ്ലൈഓവറുകളിലും മറ്റ് പൊതു ഇടങ്ങളിലും ചിത്രങ്ങൾ വരയ്ക്കുന്നത് അനുവദിക്കില്ലെന്നും ഇത് കർശനമായി നേരിടുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ തന്നെ പോലീസിനും ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു.

നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഗായകൻ സുബീൻ ഗാർഗിന്റെ ചിത്രം ഫ്ലൈഓവറിൽ നിന്ന് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഉത്തരവ്. പിടിയിലായ വിദ്യാർത്ഥികൾക്ക് മറ്റ് രാഷ്ട്രീയ സംഘടനകളുമായി ബന്ധമില്ലെന്നും സ്വതന്ത്രമായാണ് വാങ്ചുകിന്റെ ചിത്രം വരച്ചതെന്ന് സമ്മതിച്ചതായും പോലീസ് അറിയിച്ചു.

Also read: