‘ഹായ് ഫ്രണ്ട്സ് വെറുതെയായില്ല’?; മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനത്തിൻ്റെ റാങ്കിങ് പുറത്ത്; പട്ടികയിൽ ഒന്നാമത് മോദി
ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കൾക്കിടയിൽ ഡിജിറ്റൽ ഇടപെടലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രകടനങ്ങളുടെ വിലയിരുത്തൽ റിപ്പോർട്ട് തയ്യാറാക്കി. ബുധനാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച ഈ റാങ്കിങ് പട്ടികയിൽ കാബിനറ്റ് മന്ത്രിമാരെയെല്ലാം ബഹുദൂരം പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തി.
2026 മെയ് 1 മുതൽ ഓഗസ്റ്റ് 15 വരെയുള്ള മൂന്നര മാസക്കാലത്തെ മന്ത്രിമാരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കാബിനറ്റ് മന്ത്രിമാർ മുതൽ താഴെത്തട്ടിലുള്ള നേതാക്കൾ വരെയുള്ളവർ പങ്കുവെച്ച ഉള്ളടക്കങ്ങൾക്ക് വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭിച്ച സ്വീകാര്യതയാണ് റാങ്കിങ്ങിനായി പ്രധാനമായും പരിഗണിച്ചത്.
ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക്ക് തുടങ്ങിയ പ്രധാന പ്ലാറ്റ്ഫോമുകളിലെ പ്രവർത്തനങ്ങളാണ് റാങ്കിങ്ങിനായി വിലയിരുത്തിയത്. ഈ പ്ലാറ്റ്ഫോമുകളിലുമുള്ള പ്രതിദിന പോസ്റ്റുകളുടെ ശരാശരി എണ്ണം, പോസ്റ്റുകൾക്ക് ലഭിച്ച മൊത്തത്തിലുള്ള സ്വീകാര്യത, ഒരു പോസ്റ്റിന് ലഭിക്കുന്ന ശരാശരി പ്രതികരണം, ലൈക്കുകൾ, ശരാശരി ലൈക്കുകൾ, ഫോളോവേഴ്സിന്റെ എണ്ണം എന്നിവ കൃത്യമായി അവലോകനം ചെയ്താണ് ഈ സ്കോർകാർഡ് തയ്യാറാക്കിയിട്ടുള്ളത്.
തങ്ങളുടെ ഡിജിറ്റൽ ആശയവിനിമയ തന്ത്രത്തിന്റെ ഭാഗമായി പ്രധാനമന്ത്രി മോദിയും കേന്ദ്ര സർക്കാരും ഇൻസ്റ്റാഗ്രാം പോലുള്ള യുവജന കേന്ദ്രീകൃത പ്ലാറ്റ്ഫോമുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. സമീപകാലത്ത് പ്രധാനമന്ത്രിയുടെ അക്കൗണ്ടുകളിൽ നിന്നും വരുന്ന പോസ്റ്റുകൾ ഏറെ അനൗദ്യോഗികവും ഡിജിറ്റൽ ക്രിയേറ്റർമാരുടെ ശൈലിയിലുള്ളതുമാണ്.
ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ജൂലൈ 31-ന് പ്രധാനമന്ത്രി മോദി “ഹായ് ഫ്രണ്ട്സ്” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവതലമുറ കൂടുതലായി ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിൽ സജീവമാകാനും, അമിതമായി എഡിറ്റ് ചെയ്യാത്ത സ്വാഭാവികമായ വീഡിയോകൾ നിർമ്മിക്കാനും പ്രധാനമന്ത്രി കാബിനറ്റ് മന്ത്രിമാർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം, കേന്ദ്രമന്ത്രിമാരും വിവിധ സർക്കാർ വകുപ്പുകളും ഇപ്പോൾ ഹ്രസ്വ വീഡിയോകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, യുവാക്കൾക്കിടയിൽ ജനപ്രിയമായ പ്ലാറ്റ്ഫോമുകളിലേക്ക് തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുമെന്ന് ഓഗസ്റ്റ് 7-ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് പുറമെ പ്രചാരണ വിവരങ്ങളും ഹ്രസ്വ വീഡിയോകളും തിരശ്ശീലയ്ക്ക് പിന്നിലെ കാഴ്ചകളും പങ്കുവെച്ചുകൊണ്ട് രാഷ്ട്രീയ നേതാക്കൾ ഇൻസ്റ്റാഗ്രാമിലെ തങ്ങളുടെ സാന്നിധ്യം മുൻപത്തേക്കാൾ ശക്തമാക്കിയിട്ടുണ്ട്.