അൽ-അഖ്സ പള്ളിയിൽ വീണ്ടും അതിക്രമിച്ച് കയറി പ്രാർത്ഥന നടത്തി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻഗ്വിർ; പള്ളി പൊളിച്ച് ജൂത ക്ഷേത്രം പണിയണമെന്ന് ആഹ്വാനം
ജറുസലേം: കിഴക്കൻ ജറുസലേമിലെ ചരിത്രപ്രസിദ്ധമായ അൽ-അഖ്സ പള്ളിയിൽ വീണ്ടും അതിക്രമിച്ച് കയറി പ്രാർത്ഥന നടത്തി ഇസ്രയേൽ തീവ്രവലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ. പള്ളി പൊളിച്ചുമാറ്റി അവിടെ ജൂത ക്ഷേത്രം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, പള്ളിക്കുള്ളിൽ പ്രാർത്ഥന നടത്തുന്നതിന്റെ ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു.
ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥരുടെയും സേനയുടെയും വൻ സന്നാഹത്തോടെ നിരവധി കുടിയേറ്റക്കാർക്കൊപ്പമാണ് ബെൻ-ഗ്വിർ പള്ളി വളപ്പിൽ പ്രവേശിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്‌ലാം മതവിശ്വാസികളുടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുണ്യസ്ഥലമായ അൽ-അഖ്സ പള്ളിയുടെ ചരിത്രപരമായ സവിശേഷതകൾ ഇല്ലാതാക്കാനുള്ള പദ്ധതികളും ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി പരസ്യമായി പ്രഖ്യാപിച്ചു. പള്ളിയുടെ കിഴക്കൻ മുറ്റത്ത് താൽമുദിക് പ്രാർത്ഥനകളും മറ്റ് അനുഷ്ഠാനങ്ങളും അദ്ദേഹം നിർവഹിച്ചതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫയും റിപ്പോർട്ട് ചെയ്യുന്നു.
“എനിക്ക് 14 വയസ്സുള്ളപ്പോൾ ഇവിടെ പ്രാർത്ഥിക്കുന്നത് നിരോധിച്ചിരുന്നു. അന്ന് പ്രാർത്ഥിക്കുന്നവരെപ്പോലും പൊലീസ് അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാൽ ഇന്ന് മാറ്റങ്ങൾ കാണാൻ കഴിയുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇവിടെ പ്രാർത്ഥനകൾ നടത്തണം, കൊമ്പ് വിളിച്ച് (ഷോഫാർ) ചടങ്ങുകൾ നടത്തണം, ഇവിടെയൊരു ജൂത ക്ഷേത്രം വരണം. പക്ഷേ, അത് പതുക്കെ പതുക്കെ മാത്രമേ നടക്കൂ,” അൽ-അഖ്സ പള്ളിയിൽ വെച്ച് ബെൻ-ഗ്വിർ പറഞ്ഞു.
ഇസ്രയേലിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ പ്രകോപനപരമായ നീക്കം. 1967-ലെ സ്റ്റാറ്റസ് കോ കരാർ പ്രകാരം ഇസ്‌ലാം മതവിശ്വാസികൾ അല്ലാത്തവർക്ക് മസ്ജിദിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുവാദമില്ല. എന്നാൽ ജൂതന്മാർക്ക് കോമ്പൗണ്ട് സന്ദർശിക്കാൻ മാത്രം അനുമതിയുണ്ട്. പണ്ട് ഇവിടെ രണ്ട് ജൂത ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്ന ജൂതർ ഈ പ്രദേശത്തെ ‘ടെമ്പിൾ മൗണ്ട്’ എന്നാണ് വിളിക്കുന്നത്. 2022-ൽ അധികാരമേറ്റതിന് ശേഷം ബെൻ-ഗ്വിർ നിരവധി തവണ സമാനമായ രീതിയിൽ പള്ളിക്കുള്ളിൽ അതിക്രമിച്ച് കയറി പ്രാർത്ഥന നടത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽ ഇസ്രയേലിനെതിരെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.