ഫ്രൈഡ് ചിക്കനിൽ ‘കോണ്ടം’; പ്രമുഖ ഫാസ്റ്റ് ഫുഡ് ശൃംഖലയായ പോപ്പെയ്സിനെതിരെ 14 കോടിയുടെ നഷ്ടപരിഹാര കേസ് നൽകി ദമ്പതികൾ
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് ശൃംഖലയായ പോപ്പെയ്സിനെതിരെ കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്പതികൾ കോടതിയെ സമീപിച്ചു. ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കനിൽ കോണ്ടം പോലെയുള്ള വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിൻ ഹോവാർഡ്, ഡാനിയേൽ മക്കിന്നൺ എന്നീ ദമ്പതികൾ 1.5 ദശലക്ഷം ഡോളർ (ഏകദേശം 14 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 25-ന് ഹൂസ്റ്റണിലെ സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്‌വേ വെസ്റ്റിലുള്ള പോപ്പെയ്സ് ഔട്ട്‌ലെറ്റിൽ നിന്നും ഇവർ കുടുംബസമേതം കഴിക്കാനായി വാങ്ങിയ ഫ്രൈഡ് ചിക്കനിലാണ് കാഴ്ചയിൽ കോണ്ടത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. ഈ സംഭവം തങ്ങളിൽ കടുത്ത മാനസികാഘാതവും ആരോഗ്യഭീതിയും ഉണ്ടാക്കിയെന്നും, മലിനമായ ഈ വസ്തു ഉൾപ്പെട്ട ഭക്ഷണം കഴിച്ചതിലൂടെ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നതായും ദമ്പതികൾ ഹർജിയിൽ പറയുന്നു.
ഭക്ഷണത്തിൽ നിന്നും ഈ വസ്തു ലഭിച്ച ഉടൻ തന്നെ റെസ്റ്റോറന്റിൽ തിരിച്ചെത്തി വിവരമറിയിച്ചെങ്കിലും ജീവനക്കാരുടെ ഭാഗത്ത് നിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരാതി ഗൗരവമായി എടുക്കാതിരുന്ന ജീവനക്കാർ തങ്ങളെ പരിഹസിച്ചെന്നും, പുതിയ ചിക്കൻ നൽകി പ്രശ്നം ഒതുക്കാനാണ് മാനേജ്‌മെൻ്റ് ശ്രമിച്ചതെന്നും ദമ്പതികൾ ആരോപിക്കുന്നു. നിരന്തരം ആവശ്യപ്പെട്ടതിന് ശേഷം മാത്രമാണ് നൽകിയ പണം തിരികെ നൽകാൻ പോലും റെസ്റ്റോറന്റ് തയ്യാറായത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്നും ജീവനക്കാർക്ക് കൃത്യമായ പരിശീലനമോ മേൽനോട്ടമോ നൽകുന്നതിൽ ഫ്രാഞ്ചൈസി പരാജയപ്പെട്ടുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ പ്രാദേശിക ഫ്രാഞ്ചൈസി ഓപ്പറേറ്ററായ ആമാന ബിസിനസ്സസിനൊപ്പം മാതൃകമ്പനികളായ പോപ്പെയ്സ് ലൂസിയാന കിച്ചൺ, ബർഗർ കിംഗ്, ബ്രാൻഡ്സ് ഇന്റർനാഷണൽ എന്നിവരെയും ദമ്പതികൾ പ്രതിചേർത്തിട്ടുണ്ട്. ശാരീരിക അസ്വസ്ഥതകൾ, മാനസിക ആഘാതം, ഭാവിയിലുണ്ടായേക്കാവുന്ന ചികിത്സാ ചെലവുകൾ, മറ്റ് സാമ്പത്തിക നഷ്ടങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് 14 കോടിയുടെ വമ്പൻ നഷ്ടപരിഹാരം ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ സംഭവത്തിൽ കമ്പനിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. നിയമനടപടികൾ പൂർത്തിയായ ശേഷം മാത്രമേ കൂടുതൽ വസ്തുതകൾ വ്യക്തമാകുകയുള്ളൂ.