‘മതമല്ല, വിശപ്പാണ് പ്രശ്‌നമെങ്കിൽ കുറച്ചു കപ്പ പുഴുങ്ങി എല്ലാവർക്കും കൊടുത്താൽ കേരളത്തിന്റെ പ്രശ്‌നം തീരുമോ?’-സണ്ണി എം. കപിക്കാട്
സണ്ണി എം. കപിക്കാട്
തൃശൂർ: മതമല്ല, വിശപ്പാണു പ്രശ്‌നമെന്ന സിപിഎം വാദങ്ങൾക്ക് മറുപടിയുമായി സാമൂഹിക നിരീക്ഷകൻ സണ്ണി എം. കപിക്കാട്. വിശപ്പാണു പ്രശ്‌നമെങ്കിൽ കുറച്ച് കപ്പ പുഴുങ്ങിക്കൊടുത്താൽ കേരളത്തിന്റെ പ്രശ്‌നം തീരുമോ എന്ന് അദ്ദേഹം ചോദിച്ചു. മനുഷ്യർക്ക് അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്‌നമാണിതെന്നും സണ്ണി പറഞ്ഞു. ‘മതദ്വേഷത്തിനെതിരെ ഗുരുമാനവീയം 2026’ എന്ന പേരിൽ ശ്രീനാരായണ ദർശനവേദി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച സാഹോദര്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറേ തിന്നാൻ കൊടുത്താൽ മതിയോ… മതമല്ല, വിശപ്പാണ് പ്രധാനമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, കുറച്ചു കപ്പ പുഴുങ്ങി എല്ലാവർക്കും കൊടുത്താൽ കേരളത്തിന്റെ പ്രശ്‌നം തീർക്കാൻ പറ്റുമോ? ഇത് അന്തസ്സിന്റെ പ്രശ്‌നമാണ്. മനുഷ്യനു വെറുതെ ജീവിച്ചാൽ പോര. അന്തസ്സായി ജീവിക്കണം. അന്തസ്സായി ജീവിക്കാൻ ഇന്ത്യയ്ക്കകത്ത് മുസ്‌ലിംകൾക്ക് അവകാശമുണ്ടെന്ന് ഇവർ സമ്മതിക്കണം. കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് കമ്യൂണിസ്റ്റും ആരും കരുതരുത്.”-സണ്ണി പറഞ്ഞു.
ചരിത്രത്തെ കുറിച്ചുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇതു പറയുന്നത്. ഡോ. ബി.ആർ അംബേദ്കറെ കോൺസ്റ്റിറ്റിയൂവന്റ് അസംബ്ലിയിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചപ്പോൾ, അദ്ദേഹത്തെ അസംബ്ലിയിലേക്ക് ആനയിക്കാൻ നേതൃത്വം കൊടുത്തത് അന്നത്തെ മുസ്‌ലിം ലീഗാണെന്നും സണ്ണി എം. കപിക്കാട് ചൂണ്ടിക്കാട്ടി.