പൈപ്പ് ലൈൻ ഗ്യാസ് ഉപയോഗിക്കുന്നവർക്ക് ഇനി എൽപിജി കിട്ടില്ല ; ഉത്തരവിറക്കി കേന്ദ്രം
ന്യൂഡൽഹി : പൈപ്പ് വഴി പ്രകൃതിവാതകം ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ എൽപിജി കിട്ടില്ല. പിഎൻജി ലഭിക്കുന്നവർ എൽപിജി സിലിണ്ടറുകൾ കൈവശം വെക്കരുതെന്നും സറണ്ടർ ചെയ്യണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിട്ടു. ഇത്തരക്കാർക്ക് എൽപിജി നൽകുന്നത് നിരോധിത പ്രവർത്തനമായി കണക്കാക്കും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നടപടി.
ഇരട്ട കണക്ഷനുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പിഎൻജി ഉള്ളവർക്ക് എൽപിജി റീഫിൽ ചെയ്ത് നൽകരുതെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇവർക്ക് പുതിയ എൽപിജി കണക്ഷനുകളും അനുവദിക്കില്ല. പൈപ്പ് ഗ്യാസ് ഇല്ലാത്ത സാധാരണക്കാർക്ക് സിലിണ്ടറുകൾ മുൻഗണനാ ക്രമത്തിൽ ലഭ്യമാക്കാൻ വേണ്ടിയാണിത്.
രാജ്യത്തെ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ നയതന്ത്ര നീക്കം നടത്തിയതായാണ് വിവരം. ഇറാന്റെ അനുവാദത്തോടെ ഹോർമുസ് കടലിടുക്ക് പിന്നിട്ട കപ്പൽ ഏതാനും ദിവസങ്ങൾക്കകം ഗുജറാത്ത് തീരത്തെത്തും. രാജ്യത്ത് നിലവിൽ ആവശ്യത്തിന് ഇന്ധനം ലഭ്യമാണെന്നും ആളുകൾ അനാവശ്യമായി ഗ്യാസ് ബുക്ക് ചെയ്ത് പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.