ഇരട്ട ശക്തി; ബെൻ ഗുരിയൻ വിമാനത്താവളം സംയുക്തമായി ആക്രമിച്ച് ഇറാനും യെമൻ ഹൂത്തികളും
തെൽഅവീവ്: ഇസ്രയേലിലെ ബെൻ ഗുരിയൻ വിമാനത്താവളത്തിന് നേരെ ഇറാൻ സൈന്യവും യെമനിലെ ഹൂതി വിമതരും ചേർന്ന് സംയുക്ത ആക്രമണം നടത്തിയതായി റിപ്പോർട്ട്. തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളത്തിലെ കൺട്രോൾ ടവറുകൾ, റഡാർ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ അവകാശപ്പെട്ടു. തങ്ങൾ വിമാനത്താവളത്തിലേക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിവിട്ടതായി യമൻ ഹൂതികളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനം മുതൽ ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തുന്ന സൈനിക നടപടികൾക്കുള്ള മറുപടിയായാണ് ഈ നീക്കമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
എന്നാൽ വിമാനത്താവളത്തിന് സംഭവിച്ച യഥാർത്ഥ നാശനഷ്ടങ്ങളെക്കുറിച്ച് ഇസ്രയേൽ അധികൃതർ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഈ സംഭവവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വലിയ ജാഗ്രത പുലർത്തണമെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ആക്രമണ വാർത്തകൾക്ക് പിന്നാലെ ഞായറാഴ്ച ബെൻ ഗുരിയൻ വിമാനത്താവളത്തിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് ജീവനക്കാരെ ഒഴിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. വിമാനത്താവളത്തിൽ എത്തിയ ഒരു പാഴ്‌സലിൽ നിന്ന് പുക ഉയർന്നതാണ് ഈ സംഭവത്തിന് കാരണമായതെന്നാണ് അധികൃതരുടെ വാദം. അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ഫെബ്രുവരി അവസാനത്തിൽ ആരംഭിച്ച യുദ്ധം കൂടുതൽ സങ്കീർണമാവുകയാണ്.