‘ഫുട്ബോളിനെ അവൻ ജീവനുതുല്യം സ്നേഹിച്ചു’; ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ട 17-കാരനായ ഫലസ്തീൻ ഫുട്ബോളർക്ക് കണ്ണീരോടെ യാത്രാമൊഴി
ജെറുസലേം: വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരനായ ഫലസ്തീൻ ഫുട്ബോൾ താരം ഫാദി ഹംദല്ല അൽ-നസാന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ജൂലൈ 11-ന് തുടയിൽ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഫാദി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ഫലസ്തീൻ ദേശീയ യൂത്ത് ഫുട്‌ബോൾ ടീം അംഗമായ ഫാദി, അൽ മുഖയിർ ക്ലബ്ബിന് വേണ്ടിയും ബൂട്ടണിഞ്ഞിരുന്നു.
ജൂലൈ 11-ന് അൽ മുഖയിർ ഗ്രാമത്തിലെ മുഹമ്മദ് അബു അലിയ എന്നയാളുടെ വീടിനു നേർക്ക് ഇസ്രയേൽ കുടിയേറ്റക്കാരും സൈനികരും നടത്തിയ ആക്രമണത്തിനിടെയാണ് ഫാദിക്ക് വെടിയേറ്റത്. പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും നിലവിളിക്കുന്നത് കേട്ട് ഓടിയെത്തിയതായിരുന്നു ഫാദി. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഫാദിയുടെ കാൽ പിന്നീട് മുറിച്ചുമാറ്റിയിരുന്നു.
റാമല്ലയിലെ ഫലസ്‌തീൻ മെഡിക്കൽ കോംപ്ലക്‌സിൽ നിന്ന് വിലാപയാത്രയായി സ്വദേശമായ അൽ മുഖയിറിലേക്ക് കൊണ്ടുവന്ന മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഖബറടക്കിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞ് നിരവധി പേർ വിലാപയാത്രയിൽ പങ്കെടുത്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അന്നത്തെ ഇസ്രയേൽ ആക്രമണത്തിൽ റബ്ബർ ബുള്ളറ്റേറ്റ് മറ്റ് രണ്ട് ഫലസ്തീൻകാർക്ക് കൂടി പരിക്കേറ്റിരുന്നു. ഇതിനുപുറമെ പത്ത് വയസ്സുള്ള ഒരു കുട്ടിയുടെ തലയ്ക്ക് സ്റ്റൺ ഗ്രനേഡ് കൊണ്ടും പരിക്കേറ്റതായി പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു.
“അവൻ ഫുട്ബോളിനെ അത്രമേൽ സ്നേഹിച്ചിരുന്നു,” ഫാദിയുടെ പിതാവ് ഹംദല്ല അൽ നസാൻ വിതുമ്പലോടെ പറഞ്ഞു. “മികച്ച ഒരു ഫുട്ബോളറും അതിലുപരി നല്ലൊരു വിദ്യാർത്ഥിയുമായിരുന്നു അവൻ. ഗ്രാമത്തിലുള്ളവർക്കെല്ലാം അവനെ വലിയ ഇഷ്‌ടമായിരുന്നു, ദൈവം അവനെ ഒരു രക്തസാക്ഷിയായി സ്വീകരിക്കട്ടെ,” ഫാദിയുടെ മാതാവ് കൂട്ടിച്ചേർത്തു.
ഫാദിയുടെ വേർപാടോടെ, 2023 ഒക്ടോബർ ഏഴ് മുതൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഫലസ്‌തീൻ കായിക താരങ്ങളുടെ എണ്ണം 1,013 ആയി ഉയർന്നുവെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. ഇതിൽ 568 പേരും ഫുട്ബോൾ താരങ്ങളാണെന്നത് കായിക ലോകത്തെ ഞെട്ടിക്കുന്ന വസ്തുതയാണ്. യു.എൻ ഒ.സി.എച്ച്.എയുടെ കണക്കുകൾ പ്രകാരം, 2023 ഒക്ടോബർ മുതൽ വെസ്റ്റ്ബാങ്കിൽ മാത്രം ഇസ്രയേൽ ആക്രമണങ്ങളിൽ 243 കുട്ടികൾ ഉൾപ്പെടെ ആകെ 1,111 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.