08/09/2026
[fontresizer_tawhidurrahmandear_widget]

‘മറ്റുള്ളവർ ചെയ്യാത്ത പല കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്, ഞാൻ ലോകത്തിലെ മികച്ച താരം’; ബാലൺ ഡി ഓർ സ്വന്തമാക്കാൻ താൻ യോഗ്യനെന്ന് എംബാപ്പെ

 ‘മറ്റുള്ളവർ ചെയ്യാത്ത പല കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട്, ഞാൻ ലോകത്തിലെ മികച്ച താരം’; ബാലൺ ഡി ഓർ സ്വന്തമാക്കാൻ താൻ യോഗ്യനെന്ന് എംബാപ്പെ

മാഡ്രിഡ്: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കാൻ ഈ വർഷം തനിക്ക് മികച്ച അവസരമുണ്ടെന്നും, താൻ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ. ഫുട്ബോളിലെ ഓസ്‌കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുരസ്കാരത്തിന് താൻ തികച്ചും അർഹനാണെന്നാണ് അദ്ദേഹം പറയുന്നത്. ഫുട്ബോൾ മൈതാനത്ത് മറ്റുള്ളവർ ചെയ്യാത്ത പല കാര്യങ്ങളും താൻ ചെയ്യുന്നുണ്ടെന്നും, അതിനാൽ പുരസ്കാര സാധ്യതാപ്പട്ടികയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംബാപ്പെ തന്റെ ആത്മവിശ്വാസം തുറന്നുപറഞ്ഞത്.

പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു കളിക്കാരന്റെ വ്യക്തിഗത മികവിനും സ്വാധീനത്തിനുമാണ് പുരസ്കാര നിർണ്ണയത്തിൽ ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇതനുസരിച്ച് നോക്കുമ്പോൾ താൻ തീർച്ചയായും ബാലൺ ഡി ഓറിന് അർഹനാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ മികച്ച താരമായി താൻ സ്വയം കാണുന്നു. സ്വന്തം പ്രകടനത്തെക്കുറിച്ച് താൻ തന്നെ സംസാരിക്കുന്നത് ആളുകൾക്ക് ചിലപ്പോൾ അഹങ്കാരമായി തോന്നിയേക്കാം. പക്ഷേ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായമുണ്ട്, അതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യേണ്ടതില്ല. എങ്കിലും അന്തിമ തീരുമാനം എടുക്കേണ്ടതും വോട്ട് ചെയ്യുന്നവരാണെന്നും, തന്റെ ലോകകപ്പ് പ്രകടനങ്ങൾ ഉൾപ്പെടെ പരിഗണിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും എംബാപ്പെ കൂട്ടിച്ചേർത്തു.

ക്ലബ്ബിനും രാജ്യത്തിനുമായി അവിശ്വസനീയമായ പ്രകടനമാണ് താരം പുറത്തെടുത്തത്. റയൽ മാഡ്രിഡിന് വേണ്ടി കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയെങ്കിലും ഒരു പ്രധാന കിരീടവും നേടാൻ ക്ലബ്ബിനായിരുന്നില്ല. എങ്കിലും ലോകകപ്പിലെ ഗംഭീര പ്രകടനം താരത്തിന് കരുത്താകുന്നുണ്ട്. ലോകകപ്പിൽ 10 ഗോളുകളുമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ എംബാപ്പെ, ലോകകപ്പിലെ തന്റെ ആകെ ഗോൾ നേട്ടം 22 ആയി ഉയർത്തി വലിയൊരു റെക്കോർഡും സ്ഥാപിച്ചിരുന്നു. എന്നാൽ ടൂർണമെന്റിൽ ഫ്രാൻസ് നാലാം സ്ഥാനത്തായിപ്പോയി. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഫ്രഞ്ച് റെക്കോർഡിനൊപ്പമെത്താനും താരത്തിന് കഴിഞ്ഞിരുന്നു. താൻ തുടർച്ചയായി ഗോളുകൾ നേടുന്നതുകൊണ്ട് പലരും അതൊരു സാധാരണ കാര്യമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർച്ചയായി എട്ട് ലീഗ് ഗോൾഡൻ ബൂട്ടുകൾ, രണ്ട് വീതം ലോകകപ്പ്-ചാമ്പ്യൻസ് ലീഗ് ഗോൾഡൻ ബൂട്ടുകൾ എന്നിവ നിലവിൽ എംബാപ്പെയുടെ പേരിലുണ്ട്. റയൽ മഡ്രിഡ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണെന്നും, അവിടെ കളിക്കുമ്പോൾ ആളുകൾ സ്വാഭാവികമായും നമ്മളെ ബാലൺ ഡി ഓറുമായി ബന്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുരസ്കാര സാധ്യതയിൽ മൂന്ന് പ്രമുഖ താരങ്ങൾ എംബാപ്പെയ്ക്ക് മുന്നിലുണ്ട്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നാണ് ഈ സാധ്യതാപ്പട്ടികയിൽ ഒന്നാമതുള്ളത്. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനായി 51 മത്സരങ്ങളിൽ നിന്ന് 61 ഗോളുകൾ അടിച്ചുകൂട്ടിയ കെയ്ൻ ലോകകപ്പിൽ ആറ് ഗോളുകളും നേടിയിരുന്നു. ബാഴ്സലോണയ്ക്കൊപ്പം ലാ ലിഗയും സ്പെയിനിനൊപ്പം ലോകകപ്പും സ്വന്തമാക്കിയ സ്പാനിഷ് യുവതാരം ലമിൻ യമാലാണ് സാധ്യതകളിൽ രണ്ടാമതുള്ളത്. അദ്ദേഹത്തിന്റെ സ്പാനിഷ് സഹതാരവും മുൻ മാഞ്ചസ്റ്റർ സിറ്റി കളിക്കാരനുമായ റോഡ്രിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.

Also read: