‘സർക്കാർ സ്കൂളുകളിൽ ഹിന്ദു ആചാരങ്ങൾ നിർബന്ധമാക്കിയ ഛത്തീസ്ഗഡ് സർക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധം‘;പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ
റായ്പൂർ: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഹിന്ദു മതപരമായ ആചാരങ്ങൾ നിർബന്ധമാക്കിക്കൊണ്ട് ഛത്തീസ്ഗഡ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിനെതിരെ വിവിധ സംഘടനകൾ രംഗത്ത്. അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) ജൂൺ 12-ന് പുറത്തിറക്കിയ ഈ വിവാദ സർക്കുലർ ഉടൻ പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരു മന്ത്രം, ശാന്തി മന്ത്രം, ദീപം തെളിയിക്കൽ തുടങ്ങിയ മതപരമായ ആചാരങ്ങൾ സർക്കാർ സ്കൂളുകളിലെ ദിനചര്യയുടെ ഭാഗമാക്കണമെന്നാണ് സർക്കുലറിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ ഉച്ചഭക്ഷണത്തിന് മുൻപായി വിദ്യാർത്ഥികൾ നിർബന്ധമായും ‘ഭോജന മന്ത്രം’ ചൊല്ലണമെന്നും ഈ ഉത്തരവിൽ പറയുന്നുണ്ട്. വിദ്യാർത്ഥികളുടെ ബൗദ്ധിക വികസനം പ്രോത്സാഹിപ്പിക്കുക, ഇന്ത്യൻ സാംസ്കാരിക പാരമ്പര്യങ്ങളുമായും മൂല്യങ്ങളുമായും അവരെ ബന്ധിപ്പിക്കുക എന്നിവയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.
എന്നാൽ സർക്കാരിന്റെ ഈ നിർദ്ദേശം തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് എ.പി.സി.ആർ പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സാംസ്കാരിക പ്രവർത്തനങ്ങളും മതപരമായ ആചാരങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്നതാണ് ഈ നടപടിയെന്നും അവർ കുറ്റപ്പെടുത്തി. സാംസ്കാരിക വിദ്യാഭ്യാസം എന്ന പേരിൽ ഏതെങ്കിലും ഒരു മതത്തിന്റെ പ്രാർത്ഥനകളും ആചാരങ്ങളും എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമാക്കുന്നത്, ഭരണകൂടം മറ്റുള്ളവയെ ഒഴിവാക്കി ഒരു പ്രത്യേക മതത്തെ മാത്രം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. ഇത് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും തങ്ങൾക്ക് ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതാണെന്നും അവകാശ സംഘടന ചൂണ്ടിക്കാട്ടി. ഒരു മതത്തിലും വിശ്വസിക്കാത്തവർ ഉൾപ്പെടെ എല്ലാ സമുദായങ്ങളിലെയും കുട്ടികൾക്ക് പഠിക്കാനുള്ളതാണ് സർക്കാർ സ്കൂളുകൾ. തങ്ങളുടെ വിശ്വാസത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു മതത്തിന്റെ ആചാരങ്ങളിലും പ്രാർത്ഥനകളിലും പങ്കെടുക്കാൻ ഒരു കുട്ടിയെയും സ്കൂളുകളിൽ നിർബന്ധിക്കാൻ പാടില്ല.
മതപരമായ ഇത്തരം ആചാരങ്ങൾ സ്കൂളുകളിൽ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്താൻ സർക്കാരിന് കഴിയില്ലെന്നും എ.പി.സി.ആർ ചൂണ്ടിക്കാട്ടി. തങ്ങളുടെ അധികാരപരിധിയിലുള്ള സ്കൂളുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുക, ഭരണഘടനയ്ക്ക് അനുസൃതമായി ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി വിഭവങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഈ വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ യഥാർത്ഥ ചുമതലകൾ. അതിനാൽ, പുതിയ സർക്കുലർ പിൻവലിക്കുകയോ അല്ലെങ്കിൽ നിലവിലെ പട്ടികയിൽ നിന്നും മതപരമായ ആചാരങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഉത്തരവ് തിരുത്തുകയോ ചെയ്യണമെന്ന് എ.പി.സി.ആർ ഛത്തീസ്ഗഡ് സർക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടു.