‘ഒരു മുൻപരിചയവുമില്ല, യാതൊരു പ്രകോപനവുമില്ല’; താടിയും തൊപ്പിയും ധരിച്ചതിന്റെ പേരിൽ യുവാവിന് നേരെ ട്രെയിനിൽ ക്രൂരമര്ദ്ദനം
ലക്ക്നൗ: ഉത്തർപ്രദേശിലെ മുഗൾസരായിക്ക് സമീപം ട്രെയിനിൽ വച്ച് ബിഹാർ സ്വദേശിയായ യുവാവിന് നേരെ മതവിദ്വേഷ ആക്രമണം നടന്നതായി പരാതി. ബിഹാറിലെ ഭാഗൽപൂർ ജില്ലയിൽ നിന്നുള്ള ട്രാവൽ ഏജന്റായ മുഹമ്മദ് മസ്ഹർ ഹുസൈനാണ് ഒരു സംഘം ആളുകളിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്. മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയെത്തിയ സംഘം തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും താൻ ബോധരഹിതനായെന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ഈ സംഭവത്തിൽ പോലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അംബേദ്കർ നഗർ ജില്ലയിലെ കച്ചൗച്ച ഷെരീഫ് ദർഗ സന്ദർശിക്കാൻ ജൂൺ 24-ന് ഉത്തർപ്രദേശിലെത്തിയ ഹുസൈൻ, ജൂൺ 26-ന് വാരണാസി-അസൻസോൾ മെമു എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റിൽ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണത്തിന് ഇരയായത്.
പുലർച്ചെ 4:15 ഓടെ കോച്ചിനുള്ളിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ നാലോ അഞ്ചോ വരുന്ന യുവാക്കൾ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കി കമ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ചു കയറുകയും യാതൊരു പ്രകോപനവുമില്ലാതെ മർദ്ദിക്കാൻ തുടങ്ങുകയുമായിരുന്നെന്ന് ഹുസൈൻ പറയുന്നു. സ്വയം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഘം കൂട്ടമായി ആക്രമിച്ചു. അക്രമികളിൽ ഒരാൾ കല്ല് പോലെയുള്ള ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചതിനെ തുടർന്ന് കനത്ത രക്തസ്രാവമുണ്ടാവുകയും ട്രെയിനിൽ വെച്ച് തന്നെ ബോധം നഷ്ടപ്പെടുകയും ചെയ്തു. ആ സമയത്ത് കമ്പാർട്ട്മെന്റിൽ വളരെ കുറച്ചു യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാൽ ആർക്കും അക്രമികളെ തടയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോധം നഷ്ടപ്പെട്ട് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ തന്നെ റെയിൽവേ ജീവനക്കാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആശുപത്രിയിൽ വെച്ചാണ് തനിക്ക് ബോധം വന്നതെന്നും ഹുസൈൻ പറഞ്ഞു. പിന്നീട് പോലീസ് ഇദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുകയും കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു.
ഭാഗൽപൂരിൽ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങൾക്കായി ബുക്കിംഗ് നടത്തുന്ന ട്രാവൽ ഏജൻസി നടത്തുകയാണ് ഹുസൈൻ. തന്റെ താടിയും തൊപ്പിയും കണ്ടാണ് അക്രമികൾ തന്നെ ലക്ഷ്യം വെച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തനിക്ക് ആരോടും യാതൊരു തർക്കമോ ശത്രുതയോ ഉണ്ടായിരുന്നില്ലെന്നും മുൻപരിചയമില്ലാത്തവരാണ് ആക്രമിച്ചതെന്നും ഇതാണ് ഈ സംഭവത്തിൽ ഏറ്റവും ആശങ്കപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസ് അന്വേഷിക്കുന്നതിൽ പോലീസ് വിമുഖത കാണിക്കുന്നതായും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ പ്രതികളെ തിരിച്ചറിയുകയോ ചെയ്തിട്ടില്ലെന്നും ഹുസൈൻ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങളോടും പോലീസ് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഹുസൈൻ ഉന്നയിച്ച ആരോപണങ്ങളോ മതവിദ്വേഷ ആക്രമണമാണെന്ന വാദങ്ങളോ റെയിൽവേ അധികൃതരോ പോലീസ് വകുപ്പോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹുസൈൻ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അക്രമികളെക്കുറിച്ചോ അവരുടെ ലക്ഷ്യത്തെക്കുറിച്ചോ വ്യക്തത വരാൻ പോലീസ് അന്വേഷണം പൂർത്തിയാകേണ്ടതുണ്ട്. ഈ വർഷം ആദ്യം സമാനമായ മറ്റൊരു കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏപ്രിൽ 26-ന് ട്രെയിനിൽ യാത്ര ചെയ്ത ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിൽ നിന്നുള്ള മദ്രസ അധ്യാപകനായ മൗലാന തൗസീഫ് റാസയെ ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ പങ്കജ് രാജ്പുത് എന്നൊരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും മറ്റ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.