നിയമലംഘനത്തിന് 2 ലക്ഷം റിയാൽ വരെ പിഴ: തൊഴില്‍ നിയമ ചട്ടങ്ങള്‍ പുതുക്കി സൗദി; പുതിയ മാറ്റങ്ങൾ അറിയാം
റിയാദ്: തൊഴില്‍ നിയമത്തിലെ ചട്ടങ്ങള്‍, നിയമലംഘനങ്ങള്‍ പിഴ എന്നിവ പുതുക്കി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിയമം അനുസരിച്ച്, ലൈസന്‍സില്ലാതെ സൗദി പൗരന്മാരെ ജോലിക്കെടുക്കെടുത്താല്‍ 200000 റിയാല്‍ പിഴ ഈടാക്കും. കൂടാതെ, ഒരു തൊഴിലാളിയെ മറ്റൊരാള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ നല്‍കുന്നത് 10,000 മുതല്‍ 20,000 റിയാല്‍ വരെ പിഴയ്ക്ക് കാരണമാകും.
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പ്രസവാവധി വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കുള്ള പിഴകളും പുതുക്കിയ ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത്തരം നിയമലംഘനത്തിന് 1000 റിയാല്‍ പിഴ ചുമത്തുകയും അത് അനുഭവിച്ച ജീവനക്കാരുടെ എണ്ണം കൊണ്ട് ഗുണിക്കുകയും ചെയ്യും. ആറ് വയസ്സിന് താഴെയുള്ള പത്തോ അതിലധികമോ കുട്ടികളുള്ളതും, 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികളുള്ളതും എന്നാല്‍ ശിശുസംരക്ഷണ സൗകര്യങ്ങളോ നഴ്‌സറികളോ ഇല്ലാത്തതുമായ സ്ഥാപനങ്ങള്‍ക്ക് പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം 3000 റിയാല്‍ പിഴ അടക്കേണ്ടിവരും.
ജോലിസ്ഥലത്തെ മോശം പെരുമാറ്റം അന്വേഷിക്കാന്‍ കമ്മിറ്റി രൂപീകരിക്കാത്തതിനും, അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാത്തതിനും 1000 റിയാല്‍ മുതല്‍ 3000 റിയാല്‍ വരെ പിഴ ചുമത്താന്‍ പുതുക്കിയ ചട്ടങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു.
തൊഴിലിടത്തിലെ ആവശ്യകതകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്ന തൊഴിലുടമകള്‍ക്ക് 500 റിയാല്‍ പിഴയും, മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടാതെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്കും തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും 200000 മുതല്‍ 250,000 റിയാല്‍ വരെ പിഴ ചുമത്തപ്പെടും