തണുത്ത് വിറച്ച് സൗദി; കടുത്ത ശൈത്യം തുടരുന്നു, താപനില പൂജ്യത്തിന് താഴെയെത്താന്‍ സാധ്യത; ജാഗ്രതാ നിർദേശങ്ങൾ ഇങ്ങനെ
റിയാദ്: സൗദി അറേബ്യയില്‍ ശീതതരംഗം (Cold Wave) ശക്തമാകുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില പൂജ്യത്തിന് താഴെയെത്താന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നല്‍കി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും തണുപ്പ് കാറ്റ് ശക്തമാകുമെന്നാണ് പ്രവചനം.
പ്രധാനമായും അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, ഖാസിം, റിയാദ് എന്നീ മേഖലകളിലാണ് തണുപ്പ് കഠിനമാകുക. ഈ പ്രദേശങ്ങളില്‍ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ 1°C മുതല്‍ 3°C വരെയാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2025ലെ ശൈത്യകാലത്ത് രാജ്യത്തെ ബാധിക്കുന്ന മൂന്നാമത്തെ വലിയ ശീതതരംഗമാണിത്. ഡിസംബര്‍ മധ്യത്തിലുണ്ടായ ആദ്യ തണുപ്പില്‍ ഹായില്‍, തബൂക്ക് തുടങ്ങിയ മേഖലകളില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തണുപ്പ് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ച് അതിരാവിലെയും രാത്രി വൈകിയും പുറത്തിറങ്ങുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. കാലാവസ്ഥാ വ്യതിയാനങ്ങള്‍ അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഔദ്യോഗിക അറിയിപ്പുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് എന്‍സിഎം അഭ്യര്‍ത്ഥിച്ചു.