13/06/2026
[fontresizer_tawhidurrahmandear_widget]

ഇന്ത്യക്കാർക്കുള്ള വിസ രഹിത പ്രവേശനം നിർത്തലാക്കി ഇറാൻ

 ഇന്ത്യക്കാർക്കുള്ള വിസ രഹിത പ്രവേശനം നിർത്തലാക്കി ഇറാൻ

ടെഹ്റാന്‍: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് നൽകിയിരുന്ന വിസ രഹിത പ്രവേശന സൗകര്യം ഇറാൻ താൽക്കാലികമായി നിർത്തിവെച്ചു. മനുഷ്യക്കടത്ത് സംബന്ധിച്ച ആശങ്കകൾ വർധിച്ചതിനെ തുടർന്നാണ് തീരുമാനം. നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും.

വിസ ഇളവ് പദ്ധതി ക്രിമിനൽ സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇറാൻ ഈ നടപടി എടുത്തതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകിയും മറ്റ് രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ കടത്തിവിടാമെന്ന് പ്രലോഭിപ്പിച്ചും ഇന്ത്യൻ പൗരന്മാരെ ഇറാനിലേക്ക് ആകർഷിക്കുകയും, തുടർന്ന് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ടൂറിസവും ബിസിനസും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള വിസ ഇളവ് പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് ഇറാൻ അധികൃതർ ചൂണ്ടിക്കാട്ടി. നവംബർ 22 മുതൽ, ഇന്ത്യൻ പൗരന്മാർ ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാൻ വഴിയുള്ള ട്രാൻസിറ്റിനും വിസ മുൻകൂട്ടി നേടിയിരിക്കണം.

ഇറാൻ വഴി ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും യൂറോപ്പിലേക്കോ ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്യുന്ന ഏജന്റുമാരുടെ കെണിയിൽ വീഴരുതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗിക വഴികളിലൂടെ മാത്രമേ യാത്രാവിവരങ്ങളും തൊഴിൽ വാഗ്ദാനങ്ങളും പരിശോധിക്കാവൂ എന്നും മന്ത്രാലയം നിർദ്ദേശിച്ചു. ഈ വിഷയത്തിൽ മന്ത്രാലയം അടുത്തിടെ നിരവധി മുന്നറിയിപ്പുകൾ നൽകിയിരുന്നു.

ചാബഹാർ തുറമുഖ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയും ഇറാനും തമ്മിൽ നിലവിലുള്ള നയതന്ത്ര സഹകരണത്തെ ഈ വിസാ നിയന്ത്രണം താത്കാലികമായി ബാധിക്കാൻ സാധ്യതയുണ്ട്. നിലവിൽ ഇറാനിൽ വിസ രഹിത ഇളവിൽ പ്രവേശിച്ചവർ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് സഹായം നൽകാൻ ടെഹ്‌റാനിലെയും സഹിദാനിലെയും ഇന്ത്യൻ മിഷനുകൾ സജീവമാണ്. പുതിയ സ്ക്രീനിംഗ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതുവരെ ഈ സസ്പെൻഷൻ തുടരുമെന്നാണ് സൂചന.

Also read: