ശബരിമല സ്വര്‍ണ്ണക്കൊള്ള: എ. പത്മകുമാറിനെ വിലങ്ങ് അണിയിക്കരുതെന്ന് പോലീസിന് നിർദേശം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡൻ്റും സിപിഎം നേതാവുമായ എ. പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വിലങ്ങണിയിക്കേണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിനെ കൈവിലങ്ങ് വെച്ച് ഹാജരാക്കിയത് വലിയ വിവാദമായതിന് പിന്നാലെയാണ് പുതിയ നീക്കം.
കഴിഞ്ഞ ദിവസം വാസുവിനെ വിലങ്ങണിയിച്ചതിനെതിരെ സ്പെഷല്‍ ബ്രാഞ്ച് നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അക്രമ സ്വഭാവമുള്ളവര്‍, ചാടിപ്പോകാന്‍ സാധ്യതയുള്ളവര്‍, അതീവ ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ആത്മഹത്യാപ്രവണതയുള്ളവര്‍ എന്നിവരെ മാത്രമേ കൈവിലങ്ങ് അണിയിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് വാസുവിനെ വിലങ്ങിട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വാസുവിന്റെ കേസില്‍ സാഹചര്യം ഇല്ലാതിരുന്നിട്ടും വിലങ്ങിട്ടത് അനാവശ്യമായിരുന്നു. അതേസമയം, വാസുവിന്റെ അനുമതി വാങ്ങിയ ശേഷമാണ് വിലങ്ങിട്ടതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വകുപ്പുതല അന്വേഷണത്തില്‍ മൊഴി നല്‍കിയത്.
സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിമാരായ കണ്ഠര് മോഹനന്റെയും കണ്ഠര് രാജീവരുടെയും മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. സ്വര്‍ണം പൂശുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ മാത്രം തീരുമാനമായിരുന്നുവെന്നും, ഇത്തരം തീരുമാനങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ഇരുവരും മൊഴി നല്കി. ഉണ്ണികൃഷ്ണന് പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നും മൊഴിയിലുണ്ട്.