‘ഷാരോൺ കഞ്ചാവ് കേസ് പ്രതി; അർച്ചനയെ വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു’ – വീടിന് പിറകിലെ കാനയിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ്
തൃശൂര്‍: തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ് മാട്ടുമല സ്വദേശി ഷാരോണിനും മാതാവ് രജനിക്കുമെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു.
മരിച്ച അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്. ഷാരോണ്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
”ബുദ്ധിമുട്ടുണ്ടെങ്കില്‍ വീട്ടിലേക്കു തിരിച്ചു വരാന്‍ മകളോട് പറഞ്ഞതാണ്. ഭര്‍ത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു” അര്‍ച്ചനയുടെ പിതാവ് മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസ് പറയുന്നു. അര്‍ച്ചന പഠിച്ചിരുന്ന കോളജിന്റെ മുന്‍വശത്ത് വച്ച് ഷാരോണ്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന് കോളജിലെ സെക്യൂരിറ്റി ജീവനക്കാര്‍ അര്‍ച്ചനയുടെ വീട്ടുകാരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട്ടുകാരുമായി സംസാരിക്കാന്‍ പോലും ഷാരോണ്‍ അര്‍ച്ചനയെ അനുവദിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു.
ഗര്‍ഭിണിയായ അര്‍ച്ചന കഴിഞ്ഞ ദിവസമാണ് ഭര്‍തൃവീട്ടില്‍ തീ കൊളുത്തി മരിച്ചത്. വീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടത്. ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആറുമാസം മുമ്പാണ് ഇവരുടെയും വിവാഹം നടന്നത്.
”അര്‍ച്ചനയെ വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. വീട്ടിലേക്കു ഫോണ്‍ ചെയ്യാന്‍ മകളെ സമ്മതിക്കില്ലായിരുന്നു. അവള്‍ക്ക് അവനെ പേടിയായിരുന്നു. വിവാഹശേഷം വീട്ടിലേക്ക് വന്നിട്ടില്ല. പഠിക്കാനുള്ള ബുക്കുകള്‍ ഞാന്‍ കൊടുത്തയച്ചിരുന്നു. കഞ്ചാവു കേസിലെ പ്രതിയായിരുന്നു ഷാരോണ്‍. ഈ ബന്ധം വേണ്ടെന്നു മുന്‍പേ പറഞ്ഞതാണ്. മകളെ നിരന്തരം അവന്‍ ഭീഷണിപ്പെടുത്തിയിരുന്നു”ഹരിദാസ് പറയുന്നു.
പ്രണയ വിവാഹമായിരുന്നെങ്കിലും ഇരുവരും തമ്മില്‍ നിരന്തരം വഴക്ക് ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.