ഇന്ത്യയുടെ പ്രകാശോത്സവത്തിന് ആഗോള തിളക്കം; ദീപാവലി യുനെസ്‌കോ പൈതൃക പട്ടികയിൽ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രകാശോത്സവമായ ദീപാവലിക്ക് ചരിത്രനേട്ടം. യുനെസ്‌കോയുടെ ‘അവര്‍ണനീയ സാംസ്‌കാരിക പൈതൃക പട്ടിക’യിൽ(Intangible Cultural Heritage list) ദീപാവലി ഇടംപിടിച്ചു. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന യുനെസ്‌കോയുടെ ഇന്റർഗവൺമെന്റൽ കമ്മിറ്റി യോഗത്തിലാണ് രാജ്യത്തിന് അഭിമാനകരമായ ഈ പ്രഖ്യാപനം ഉണ്ടായത്.
സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ 20-ാമത് സെഷനാണ് ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഈ സുപ്രധാന യോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. ദീപാവലിയെ പട്ടികയിൽ ഉൾപ്പെടുത്തിയതായുള്ള പ്രഖ്യാപനം വന്നതോടെ വേദിയിൽ ‘വന്ദേമാതരം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇതോടെ യുനെസ്‌കോയുടെ ഈ പട്ടികയിൽ ഉൾപ്പെടുന്ന 16-ാമത്തെ ഇന്ത്യൻ സാംസ്‌കാരിക ഘടകമായി ദീപാവലി മാറി.
ഇന്ത്യയുടെ സംസ്കാരത്തിന് ലഭിച്ച ആഗോള അംഗീകാരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. “ദീപാവലി കേവലമൊരു ഉത്സവമല്ല, അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. വെളിച്ചത്തിന്റെയും നീതിയുടെയും പ്രതീകമായ ഈ ഉത്സവം ഇന്ത്യയുടെ സംസ്കാരത്തിലും ധാർമ്മികതയിലും ആഴത്തിൽ വേരൂന്നിയതാണ്”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഈ അംഗീകാരം ദീപാവലിയുടെ ആഗോള സ്വീകാര്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുംഭമേള, കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ, ഗുജറാത്തിലെ ഗർബ നൃത്തം, യോഗ, രാംലീല തുടങ്ങിയവയാണ് ഇതിന് മുൻപ് ഇന്ത്യയിൽ നിന്നും യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.