26/01/2026

കിതാബും ടെലസ്‌കോപ്പും: വിശ്വാസത്തെയും ശാസ്ത്രത്തെയും കോര്‍ത്തിണക്കിയ പ്രതിഭ- കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാരുടെ വേറിട്ട വഴികള്‍

 കിതാബും ടെലസ്‌കോപ്പും: വിശ്വാസത്തെയും ശാസ്ത്രത്തെയും കോര്‍ത്തിണക്കിയ പ്രതിഭ- കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്‍ലിയാരുടെ വേറിട്ട വഴികള്‍

കോട്ട അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍

മതപാണ്ഡിത്യവും ശാസ്ത്രീയമായ ഗവേഷണത്വരയും ഒത്തിണങ്ങിയ അപൂര്‍വ പ്രതിഭയായിരുന്നു കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍. സാധാരണ ഗതിയില്‍ മതപണ്ഡിതന്മാര്‍ ഗ്രന്ഥപാരായണത്തിലും അവയുടെ വ്യാഖ്യാനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ആകാശക്കാഴ്ചകളും ഗോളനിരീക്ഷണങ്ങളും കൂടി തന്റെ പഠനങ്ങളിലും ഗവേഷണങ്ങളിലും സംയോജിപ്പിച്ചു കോട്ട. സമയനിര്‍ണയത്തിന് ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിക്കാനും അദ്ദേഹം കാണിച്ച സവിശേഷ താല്‍പ്പര്യം ഇതോട് ചേര്‍ത്തുവായിക്കണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറിയും, ബഹുഭാഷാ പണ്ഡിതനും, ഗോളശാസ്ത്ര വിദഗ്ദ്ധനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ സാക്ഷ്യപത്രമാണ്.

ബാല്യവും വിദ്യാഭ്യാസവും

1939-ല്‍ കാസര്‍കോട് ജില്ലയിലെ മൊഗ്രാലില്‍ സീമേകോട്ട മമ്മുവിന്റെയും ഖദീജയുടെയും മകനായാണ് ജനനം. കുമ്പള ഹൈസ്‌കൂളില്‍നിന്ന് സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം, തുടര്‍ന്ന് അധ്യാപക പരിശീലനത്തിന് (ടിടിസി) ചേര്‍ന്നെങ്കിലും, മതപഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി അത് പാതിവഴിയില്‍ ഉപേക്ഷിച്ചു.

തുടര്‍ന്ന് ദര്‍സ് പഠനത്തിലേക്ക് തിരിഞ്ഞു. വെളിമുക്ക് കെ.ടി മുഹമ്മദ് മുസ്ലിയാരുടെ ശിക്ഷണത്തില്‍ ദര്‍സ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഡല്‍ഹിയിലും ലഖ്‌നൗവിലുമെല്ലാം ചെന്ന് ഉന്നത പഠനവും പൂര്‍ത്തിയാക്കി. ഉത്തരേന്ത്യയിലെ പ്രശസ്തമായ ദയൂബന്ദ് ദാറുല്‍ ഉലൂമില്‍നിന്ന് 1964-ല്‍ ബിരുദം നേടി.

ഭാഷകളുടെ അതിരുകള്‍ മായ്ച്ച പണ്ഡിതന്‍

അറിവ് നേടുന്നതിന് ഭാഷ ഒരു തടസ്സമാകരുത് എന്ന് കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മലയാളത്തിന് പുറമെ അറബി, ഇംഗ്ലീഷ്, ഉറുദു, കന്നട, ഫാരിസി (പേര്‍ഷ്യന്‍) എന്നീ ഭാഷകളില്‍ അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. ഈ ഭാഷാ നൈപുണ്യം കേരളത്തിന് പുറമെ കര്‍ണാടകയിലും ദക്ഷിണ കന്നഡയിലുമെല്ലാം മത-സാമൂഹിക സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തെ സഹായിച്ചു.

ഗോളശാസ്ത്രത്തിലെ വിസ്മയം

കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരെ ഏറ്റവും ശ്രദ്ധേയനാക്കുന്നത് ഗോളശാസ്ത്രത്തിലുള്ള (Astronomy) അദ്ദേഹത്തിന്റെ അഗാധമായ അറിവാണ്. കേവലം പുസ്തക അറിവുകള്‍ക്കപ്പുറം പ്രായോഗികമായ നിരീക്ഷണങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തി.

നിസ്‌കാര സമയങ്ങളും മറ്റും കൃത്യമായി നിര്‍ണയിക്കുന്നതിനായി അദ്ദേഹം സ്വന്തമായി ഒരു സൂര്യഘടികാരം (Sun Dial) നിര്‍മിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ ശാസ്ത്രീയ ബോധത്തിന് തെളിവാണ്. വാനനിരീക്ഷണത്തിനായി സ്വന്തമായി ബൈനോക്കുലറും വിലകൂടിയ ടെലസ്‌കോപ്പും അദ്ദേഹം ഉപയോഗിച്ചിരുന്നുവത്രെ. ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട് അറബിയിലും ഇംഗ്ലീഷിലുമുള്ള അമൂല്യമായ പല ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നു.

മാസപ്പിറവി നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ ശാസ്ത്രീയമായ കണക്കുകൂട്ടലുകളും നിരീക്ഷണങ്ങളും പണ്ഡിതലോകം വലിയ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്.

കര്‍മമണ്ഡലം

കര്‍ണാടകയിലെ മുല്‍ക്കി ശാഫി മസ്ജിദില്‍ 13 വര്‍ഷം സേവനമനുഷ്ഠിച്ച കോട്ട അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ തായലങ്ങാടി, തിരുത്തി, നെല്ലിക്കുന്ന്, ചെറുവത്തൂര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ഉമ്മത്തൂര്‍ അറബിക് കോളേജ്, എം.ഐ.സി അര്‍ശദുല്‍ ഉലൂം എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പല്‍ പദവിയും വഹിച്ചു. 1990 മുതല്‍ മംഗളൂരു ഖാളി സ്ഥാനവും അലങ്കരിച്ചു.

1970-കളിലാണ് സമസ്തയുടെ നേതൃനിരയില്‍ സജീവമാകുന്നത്. ഉത്തരമലബാറിലും കര്‍ണാടകയിലും സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. സമസ്തയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ്, കേന്ദ്ര മുശാവറ അംഗം, സെക്രട്ടറി തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.

2008 സെപ്റ്റംബര്‍ 3-ന് (റമദാന്‍ 3) അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അറിവിനെ, പ്രത്യേകിച്ച് ശാസ്ത്രീയ അവബോധത്തെ മതവിശ്വാസവുമായി മനോഹരമായി കോര്‍ത്തിണക്കിയ ആ ജീവിതം വരുംതലമുറകള്‍ക്ക് എന്നും പാഠപുസ്തകമാണ്.

Also read: