ബെംഗളൂരുവിൽ വാഹനാപകടം: മലയാളി ഉൾപ്പെടെ ഏഴ് യുവാക്കൾ മരിച്ചു
ബെംഗളൂരു: ബെംഗളുരുവിനു സമീപം ഹൊസ്‌കോട്ടെ ദബാസ്‌പെട്ട ഹൈവേയിൽ ഇന്നു പുലർച്ചെ 4.30ന് ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ ഏഴു യുവാക്കൾ മരിച്ചു. മരിച്ച ആറു പേർ കാറിൽ സഞ്ചരിച്ചിരുന്നവരും ഒരാൾ കാർ ഇടിച്ചു കയറിയ ബൈക്കിൽ സഞ്ചരിച്ചിരുന്ന ആളുമാണ്.മരിച്ചവരെല്ലാം ബംഗളൂരുവിൽ വിദ്യാർഥികളും ജോലി ചെയ്യുന്നവരുമാണ്. യുവാക്കൾ സഞ്ചരിച്ചിരുന്ന എക്‌സ്‌യുവി കാർ ബൈക്കിലും ചരക്ക് ലോറിയിലും ഇടിച്ച് മറഞ്ഞുവെന്നാണ് സൂചന.
കാറിലുണ്ടായിരുന്ന അശ്വിൻ നായർ (17), അയാൻ, അർഹാൻ ഷെരീഫ്, ഭരത് (18), ഏദൻ ജോർജ് എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ച കാർ യാത്രക്കാർ. ഇതിൽ അഞ്ചുപേർ ഒരേ കോളേജിലെ വിദ്യാർത്ഥികളാണ്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗഗൻ (26) എന്ന യുവാവും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തിൽ ലോറിയുടെ പിൻ ആക്‌സിൽ ഒടിഞ്ഞുമാറുകയും ലോറി സർവീസ് റോഡിലേക്ക് മറിയുകയും ചെയ്തു. ഈ ആക്‌സിലിൽ തട്ടി പുറകിൽ വന്ന മാരുതി ബ്രെസ്സ കാറും അപകടത്തിൽപ്പെട്ടെങ്കിലും യാത്രക്കാർ പരിക്കുകളോടെ രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ ഹൊസ്‌കോട്ടെ ഗവൺമെന്റ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സുലിബെലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.