കൺസ്യൂമർ ഫെഡിൽ പിൻവാതിൽ നിയമന നീക്കം; 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം
തിരുവനന്തപുരം: കൺസ്യൂമർ ഫെഡിൽ വൻതോതിലുള്ള പിൻവാതിൽ നിയമനത്തിന് നീക്കം. സർക്കാർ വകുപ്പുകളുടെ കടുത്ത എതിർപ്പ് മറികടന്നാണ് 1084 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ഭരണസമിതി ഒരുങ്ങുന്നത്. സഹകരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും നിർദ്ദേശങ്ങൾ അവഗണിച്ചാണ് നടപടി.
നിലവിൽ കോടികളുടെ സഞ്ചിത നഷ്ടത്തിൽ ഓടുന്ന സ്ഥാപനത്തിന് ഇത്രയും പേരെ സ്ഥിരപ്പെടുത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സഹകരണ സെക്രട്ടറി റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. സുപ്രീം കോടതി ഉത്തരവുകൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങൾ സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. 10 വർഷത്തിലധികമായി ജോലി ചെയ്യുന്നവരെന്ന പരിഗണനയിലാണ് ഇവരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്.
സർക്കാർ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നീക്കം സജീവമായിരിക്കുന്നത്. നിലവിൽ 1017 പേരാണ് താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. വിഷയത്തിൽ ചർച്ച നടത്തുന്നതിനായി സഹകരണ മന്ത്രി വി.എൻ വാസവൻ ഇന്ന് ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചിട്ടുണ്ട്. വകുപ്പുതല എതിർപ്പുകൾ നിലനിൽക്കെ തന്നെ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് നിലവിലെ തീരുമാനം.