30 വർഷം, ഇരട്ടിയിലധികം കേസുകൾ: ഇന്ത്യയിൽ സ്തനാർബുദം പടരുന്നു
ഇന്ത്യയിൽ കഴിഞ്ഞ 30 വർഷത്തിനിടെ സ്തനാർബുദ കേസുകൾ ഇരട്ടിയിലധികമായി വർധിച്ചതായി ആരോഗ്യ വിദഗ്ധർ. കൊൽക്കത്തയിൽ നടന്ന അന്താരാഷ്ട്ര ഓങ്കോളജി കോൺഫറൻസിലാണ് രാജ്യത്തെ ആശങ്കപ്പെടുത്തുന്ന കണക്കുകൾ പുറത്തുവിട്ടത്. 1990-കളിൽ ഒരു ലക്ഷം സ്ത്രീകളിൽ 13 പേർക്ക് എന്ന നിലയിലായിരുന്ന രോഗസാധ്യത, 2023-ഓടെ 29.4 ആയി ഉയർന്നുവെന്ന് സെന്റ് ഗാലൻ ഇന്റർനാഷണൽ ബ്രെസ്റ്റ് കാൻസർ കോൺഫറൻസിന്റെ ഇന്ത്യാ പതിപ്പിൽ വിദഗ്ധർ ചൂണ്ടിക്കാട്ടി.
രോഗനിർണയ സംവിധാനങ്ങളിലെ പുരോഗതിയും അവബോധവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സഹായിച്ചിട്ടുണ്ടെങ്കിലും, മാറുന്ന ജീവിതശൈലിയാണ് രോഗം വർധിക്കാൻ പ്രധാന കാരണമായി ഡോക്ടർമാർ വിലയിരുത്തുന്നത്.
- വ്യായാമമില്ലാത്ത ജീവിതശൈലി.
- മദ്യപാനം, പുകയില ഉപയോഗം.
- മുലയൂട്ടലിന്റെ അഭാവം.
- ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ.
സ്ത്രീകളിലാണ് രോഗസാധ്യത കൂടുതലെങ്കിലും പുരുഷന്മാരിലും സ്തനാർബുദം കണ്ടുവരുന്നുണ്ടെന്നും, കൃത്യമായ ഇടവേളകളിൽ ഇരുലിംഗക്കാരും പരിശോധനകൾ നടത്തേണ്ടത് രോഗം നേരത്തെ തിരിച്ചറിയാൻ അത്യന്താപേക്ഷിതമാണെന്നും സമ്മേളനം ഓർമ്മിപ്പിച്ചു.
ചികിത്സാ വിടവുകളും പരിഹാരമാർഗ്ഗങ്ങളും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാൽ ഇന്നും പലർക്കും കൃത്യസമയത്ത് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്ന് കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രെസ്റ്റ് ഡിസീസസ് ഡയറക്ടർ ഡോ. സൗമെൻ ദാസ് ടി പറഞ്ഞു. ചികിത്സ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയാൻ ആശുപത്രി അധികൃതർ നടപ്പിലാക്കിയ പുതിയ മാതൃക അദ്ദേഹം വിശദീകരിച്ചു. രോഗിയുടെ കൂട്ടിരിപ്പുകാർക്ക് ആശുപത്രിക്ക് സമീപം താൽക്കാലിക ജോലി നൽകുന്നതിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ചികിത്സ വിജയകരമായി പൂർത്തിയാക്കാനും സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്തനാർബുദ ചികിത്സയിൽ ശസ്ത്രക്രിയ, റേഡിയേഷൻ, സിസ്റ്റമിക് തെറാപ്പികൾ എന്നിവ സമന്വയിപ്പിച്ചുള്ള മൾട്ടി ഡിസിപ്ലിനറി സമീപനമാണ് ആവശ്യമെന്ന് സ്വിറ്റ്സർലൻഡിൽ നിന്നുള്ള പ്രൊഫ. ജെൻസ് ഹൂബർ അഭിപ്രായപ്പെട്ടു. 100-ലധികം ശാസ്ത്രീയ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ട സമ്മേളനത്തിൽ, അഞ്ച് യുവ ഗവേഷകരെ 2027-ൽ വിയന്നയിൽ നടക്കുന്ന സമ്മേളനത്തിലേക്ക് തെരഞ്ഞെടുത്തു.
പൊതുജന പങ്കാളിത്തത്തോടെ കാൻസർ പ്രതിരോധം ലക്ഷ്യമിടുന്ന ‘പ്രോജക്ട് പിങ്ക് ആർമി’ എന്ന സന്നദ്ധ പ്രസ്ഥാനത്തിനും സമ്മേളനത്തിൽ തുടക്കം കുറിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും തുല്യമായ രീതിയിൽ ചികിത്സാ സൗകര്യങ്ങൾ എത്തിക്കുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യം.