13/04/2026
[fontresizer_tawhidurrahmandear_widget]

അമേരിക്ക-ഇറാൻ യുദ്ധം ചൈന ജയിച്ചത് എങ്ങനെ? ആയുധം തൊടാതെ നേടിയെടുത്തത് വൻ നേട്ടങ്ങൾ

 അമേരിക്ക-ഇറാൻ യുദ്ധം ചൈന ജയിച്ചത് എങ്ങനെ? ആയുധം തൊടാതെ നേടിയെടുത്തത് വൻ നേട്ടങ്ങൾ

ബെയ്ജിങ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ ചൈന നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഇതിന്റെ യഥാർത്ഥ വിജയികൾ ചൈനയാണെന്ന് വിലയിരുത്തൽ. ഇറാനെതിരെ യുഎസ് ആരംഭിച്ച യുദ്ധം ചൈനയ്ക്ക് നൽകിയ വലിയ നേട്ടങ്ങളിൽ ഒന്ന് അമേരിക്കയുടെ യുദ്ധതന്ത്രങ്ങൾ നേരിട്ട് പഠിക്കാൻ കഴിഞ്ഞു എന്നതാണ്. സാധാരണ ഇത്തരം വിവരങ്ങൾ യുദ്ധാഭ്യാസങ്ങളിലൂടെയോ മറ്റോ ആണ് ലഭിക്കാറുള്ളത്. എന്നാൽ ഇറാനിൽ 11,000ത്തോളം ലക്ഷ്യസ്ഥാനങ്ങൾ തകർക്കാനായി അമേരിക്ക നടത്തിയ നീക്കങ്ങൾ ചൈന വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു. യുഎസ് വിമാനങ്ങളുടെ വേഗത, ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്ന രീതി, വ്യോമ-നാവിക സേനകളുടെ ഏകോപനം എന്നിവയെല്ലാം ചൈനയ്ക്ക് വിലപ്പെട്ട വിവരങ്ങളാണ്. ഭാവിയിൽ തായ്‌വാൻ വിഷയത്തിൽ അമേരിക്കയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ ഈ അറിവ് ചൈനയ്ക്ക് വലിയ മുൻതൂക്കം നൽകും.

രണ്ടാമതായി, ഈ യുദ്ധം അമേരിക്കയുടെ ആയുധശേഖരത്തെ വലിയ തോതിൽ ബാധിച്ചു എന്നതാണ്. ഇറാനെതിരെ പ്രയോഗിച്ച നൂറുകണക്കിന് ടോമാഹോക്ക് മിസൈലുകളും മറ്റ് അത്യാധുനിക ബോംബുകളും വീണ്ടും നിർമ്മിച്ചെടുക്കാൻ വർഷങ്ങൾ വേണ്ടിവരും. ഉദാഹരണത്തിന്, 850 ടോമാഹോക്ക് മിസൈലുകൾ മാറ്റിസ്ഥാപിക്കാൻ മൂന്ന് വർഷമെങ്കിലും എടുക്കും. ഇത് അമേരിക്കയുടെ സൈനിക കരുത്തിൽ താൽക്കാലികമായെങ്കിലും ഒരു വിടവ് സൃഷ്ടിച്ചിട്ടുണ്ട്. ചൈന തായ്‌വാനെതിരെ നീങ്ങുകയാണെങ്കിൽ, ആയുധങ്ങൾ കുറവുള്ള അമേരിക്കയ്ക്ക് അവിടെ എത്രത്തോളം ശക്തമായി ഇടപെടാൻ കഴിയുമെന്നത് ചോദ്യചിഹ്നമാണ്.

മൂന്നാമത്തെ നേട്ടം നയതന്ത്രപരമാണ്. ലോകത്തിന്റെ ദക്ഷിണ മേഖലയിലുള്ള രാജ്യങ്ങൾ ഈ യുദ്ധത്തെ അമേരിക്കയുടെ അധിനിവേശമായിട്ടാണ് കാണുന്നത്. ഇറാനിലെ എണ്ണ സൗകര്യങ്ങൾക്ക് നേരെ നടന്ന ആക്രമണം ആഗോളതലത്തിൽ ഇന്ധനവില വർദ്ധിപ്പിച്ചത് പല രാജ്യങ്ങളെയും ബാധിച്ചു. ഈ സാഹചര്യത്തിൽ, യുദ്ധത്തിൽ നിന്ന് മാറിനിന്ന് ‘സമാധാനം’ പറയുന്ന ചൈനയ്ക്ക് ഈ രാജ്യങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു.

അമേരിക്ക ശക്തി പ്രയോഗിക്കുമ്പോൾ ചൈന നയതന്ത്രത്തിലൂടെ സ്വാധീനം വർദ്ധിപ്പിച്ചു. ചുരുക്കത്തിൽ, അമേരിക്കയും ഇറാനും തമ്മിൽ പോരാടിയപ്പോൾ, ആയുധം തൊടാതെ തന്നെ ചൈന തങ്ങളുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ നേടിയെടുത്തു എന്ന് വേണം വിലയിരുത്താൻ. അമേരിക്കയുടെ സൈനിക ശേഷിയും ആയുധ ശേഖരവും കുറയുകയും ആഗോള തലത്തിൽ ചൈനയുടെ സ്വാധീനം വർധിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതോടെ ഈ യുദ്ധത്തിന്റെ യഥാർത്ഥ ലാഭം നേടിയെടുത്തത് ചൈനയാണ് നിരീക്ഷണം.

Also read: