04/06/2026
[fontresizer_tawhidurrahmandear_widget]

50 അടി ഉയരമുള്ള വെള്ളച്ചാട്ടം ഓടിക്കയറി കുഞ്ഞൻ മീനുകൾ! ഗുരുത്വാകർഷണം തോറ്റുപോകുന്ന കൗതുകക്കാഴ്ച

 50 അടി ഉയരമുള്ള വെള്ളച്ചാട്ടം ഓടിക്കയറി കുഞ്ഞൻ മീനുകൾ! ഗുരുത്വാകർഷണം തോറ്റുപോകുന്ന കൗതുകക്കാഴ്ച

കിൻഷാസ: ലോകത്തെ വിസ്മയിപ്പിച്ച് കോംഗോയിലെ നദീതടങ്ങളിൽ നിന്നും അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ലുവിലോംബോ വെള്ളച്ചാട്ടത്തിലാണ് ആയിരക്കണക്കിന് ചെറുമത്സ്യങ്ങൾ ലംബമായ പാറക്കെട്ടുകളിലൂടെ മുകളിലേക്ക് കയറുന്നത് ഗവേഷകർ കണ്ടെത്തിയത്. ശാസ്ത്രീയമായി പാരക്‌നേറിയ തൈസി എന്ന് വിളിക്കപ്പെടുന്ന ഷെല്ലിയർ മത്സ്യങ്ങളാണ് ഈ സാഹസിക യാത്ര നടത്തുന്നത്.

ഏകദേശം 15 മീറ്ററോളം (50 അടി) ഉയരമുള്ള കുത്തനെയുള്ള വെള്ളച്ചാട്ടമാണ് ഇവ അനായാസം കീഴടക്കുന്നത്. മഴക്കാലത്തിന്റെ അവസാനത്തിൽ, ജലനിരപ്പ് ഉയരുന്ന ഏപ്രിൽ-മെയ് മാസങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. ഏകദേശം 10 മണിക്കൂർ നീളുന്ന കഠിനമായ പരിശ്രമത്തിലൂടെയാണ് ഇവ മുകളിലെത്തുന്നത്. തങ്ങളുടെ ചിറകുകളിലെ ചെറിയ കൊളുത്തുകൾ പോലുള്ള ഭാഗങ്ങൾ ഉപയോഗിച്ച് പാറയിൽ പറ്റിപ്പിടിച്ചാണ് ഇവയുടെ യാത്ര. വലിയ മത്സ്യങ്ങൾക്ക് ഭാരം കൂടുതലായതിനാൽ ഈ യാത്ര സാധ്യമല്ലെന്നും 4.8 സെന്റീമീറ്റർ വരെ നീളമുള്ള ചെറുപ്പക്കാരായ മത്സ്യങ്ങളാണ് പ്രധാനമായും മലകയറുന്നതെന്നും ‘സയന്റിഫിക് റിപ്പോർട്ട്‌സ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

സുരക്ഷിതമായ ആവാസവ്യവസ്ഥയും കൂടുതൽ ഭക്ഷണവും തേടിയാണ് മത്സ്യങ്ങൾ ഈ സാഹസികതയ്ക്ക് മുതിരുന്നത്. ആഫ്രിക്കയിൽ ഇത്തരമൊരു പ്രതിഭാസം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമായാണ്. എന്നാൽ, നദികളിലെ ജലനിരപ്പ് കുറയുന്നതും നിയമവിരുദ്ധമായ മത്സ്യബന്ധനവും ഈ അപൂർവ്വ ജീവിവർഗത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് ഗവേഷകനായ പാസിഫിക് കിവെലെ ചൂണ്ടിക്കാട്ടുന്നു.

Also read: