‘നെഞ്ച് പിടയുന്ന വേദനയിലും കുട്ടികളെ സുരക്ഷിതരാക്കി’; വിദ്യാർത്ഥികളുമായി മടങ്ങിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു
കോഴിക്കോട്: വിദ്യാർത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അന്തരിച്ചു. കുറ്റ്യാടി അടുക്കത്ത് അയിരാണിപ്പൊയില്‍ സ്വദേശി അനില്‍ കുമാര്‍ (50) ആണ് മരിച്ചത്. മരണം തൊട്ടുമുന്നിൽ നിൽക്കുമ്പോഴും സമചിത്തത കൈവിടാതെ വണ്ടി സുരക്ഷിതമായി ഒതുക്കി നിർത്തി, കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കിയ ശേഷമാണ് അദ്ദേഹം യാത്രയായത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. സ്‌കൂളില്‍ നിന്ന് കുട്ടികളുമായി വേളം ഭാഗത്തേക്ക് പോകുന്നതിനിടെ ചെറുകുന്ന് വാഴയില്‍മുക്കില്‍ വെച്ച് അനില്‍ കുമാറിന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വേദനക്കിടയിലും അദ്ദേഹം വാഹനം സുരക്ഷിതമായി റോഡരികിലേക്ക് മാറ്റി നിർത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരുടെ സഹായത്തോടെ സ്വന്തം ഫോണിൽ നിന്ന് തന്നെ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചു.
വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ ആംബുലൻസുമായി സ്ഥലത്തെത്തി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അനിൽ കുമാർ. പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ്. കുറ്റ്യാടി കെ.എം.സി ആശുപത്രി ജീവനക്കാരി നിഷയാണ് ഭാര്യ. കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍ വിദ്യാർത്ഥിനി പാർവണ മകളാണ്.