‘ഫിഫയും അമേരിക്കയും കാണിച്ചത് വിവേചനം, ഇതൊരു ദുരന്തം ലോകകപ്പ്’; രൂക്ഷ വിമർശനങ്ങളുമായി ഇറാൻ ക്യാപ്റ്റൻ മെഹ്ദി തരേമി
മയാമി: ലോകകപ്പ് ഫുട്ബോൾ നടത്തിപ്പിൽ ഫിഫയ്ക്ക് വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന രൂക്ഷവിമർശനവുമായി ഇറാൻ ദേശീയ ടീം നായകൻ മെഹ്ദി തരേമി. ടൂർണമെന്റിന് മുൻപും മത്സരങ്ങൾക്കിടയിലും ഇറാൻ ടീമിന് നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികൾ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ വിമർശനം. ആതിഥേയരായ അമേരിക്കയും ഇറാനും തമ്മിൽ കാലങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ ലോകകപ്പിൽ ടീമിന്റെ പ്രകടനത്തെയും ഒരുക്കങ്ങളെയും സാരമായി ബാധിച്ചുവെന്നും, ഫിഫ ഇതിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും താരം തുറന്നടിച്ചു. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിന് ശേഷം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ തങ്ങളുടെ ഡ്രസിങ് റൂമിൽ വന്നിരുന്നതായി തരേമി വെളിപ്പെടുത്തി. ഇത് തുടക്കം മാത്രമാണെന്നും പ്രശ്നങ്ങളെല്ലാം ഉടൻ ശരിയാക്കാമെന്നും അദ്ദേഹം ഉറപ്പുനൽകിയിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടം അവസാനിക്കാറായിട്ടും തങ്ങളുടെ ദുരിതങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്ന് തരേമി പറഞ്ഞു.
ലോകകപ്പിനായി അമേരിക്കയിലെ അരിസോണയിലുള്ള ട്യൂസണിലായിരുന്നു ഇറാൻ ആദ്യം പരിശീലന ക്യാംപ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ക്യാംപ് മെക്സിക്കോയിലെ ടിഹുവാനയിലേക്ക് മാറ്റാൻ ടീം നിർബന്ധിതരായി. ഇതിനാൽ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങൾക്കുമായി അതിർത്തി കടന്ന് നിരന്തരം യാത്ര ചെയ്യേണ്ട ഗതികേടിലായി ഇറാൻ ടീം. കർശനമായ വിസ നടപടിക്രമങ്ങളുടെ പേരിൽ ഇറാന്റെ സപ്പോർട്ട് സ്റ്റാഫിലെ പലർക്കും അമേരിക്ക വിസ നിഷേധിച്ചു. കളിക്കാരുടെ കായികക്ഷമത വീണ്ടെടുക്കാൻ സഹായിക്കുന്ന റിക്കവറി സ്റ്റാഫും അത്യാവശ്യ ഘട്ടങ്ങളിൽ സഹായിക്കേണ്ട ലോജിസ്റ്റിക്സ് ജീവനക്കാരും ഇല്ലാതെയാണ് ഇറാൻ കളത്തിലിറങ്ങിയത്. സപ്പോർട്ട് സ്റ്റാഫിലെ പലർക്കും വിസ ലഭിച്ചില്ലെന്നും, ടിഹുവാനയിലെയും മെക്സിക്കോയിലെയും വിനയമുള്ള ജനങ്ങളെ തങ്ങൾക്ക് വലിയ ഇഷ്ടമാണെങ്കിലും അവിടെ നിന്ന് നിരന്തരം അതിർത്തി കടന്ന് യാത്ര ചെയ്യേണ്ടി വരുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ താരങ്ങൾ എന്ന നിലയിൽ ഈ സാഹചര്യം ഒട്ടും ശരിയല്ലെന്നും തരേമി ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ വിവേചനപരമായ നടപടികൾക്കെതിരെയും തരേമി രൂക്ഷമായി പ്രതികരിച്ചു. കൂടുതൽ തയ്യാറെടുപ്പുകൾ നടത്താൻ രണ്ടാഴ്ച മുൻപ് എങ്കിലും അമേരിക്കയിൽ എത്താൻ അനുവദിച്ചിരുന്നെങ്കിൽ ശാരീരികമായും മാനസികമായും ടീം കൂടുതൽ മെച്ചപ്പെടുമായിരുന്നു. എന്നാൽ ആ നീതി തങ്ങൾക്ക് നിഷേധിക്കപ്പെട്ടു. ഭാവിയിലെ ലോകകപ്പുകളിലെങ്കിലും കളിക്കാരോടും ടീമുകളോടും ഇതേ രീതിയിൽ പെരുമാറാൻ ആതിഥേയ രാജ്യങ്ങളെ അനുവദിക്കരുതെന്ന് താൻ ഫിഫയോട് അഭ്യർത്ഥിക്കുകയാണെന്നും മെഹ്ദി തരേമി വ്യക്തമാക്കി. ഈ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.