15/06/2026
[fontresizer_tawhidurrahmandear_widget]

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് നീക്കിയതിൽ പ്രതിഷേധം; കർണാടകയിൽ വിദ്യാർത്ഥികൾക്ക് കാവി ഷാൾ വിതരണം ചെയ്ത് ശ്രീരാമ സേന

 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് നീക്കിയതിൽ പ്രതിഷേധം; കർണാടകയിൽ വിദ്യാർത്ഥികൾക്ക് കാവി ഷാൾ വിതരണം ചെയ്ത് ശ്രീരാമ സേന

ഹുബ്ബള്ളി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധം. ഇതിന്റെ ഭാഗമായി ഹുബ്ബള്ളി ഉൾപ്പെടെയുള്ള വിവിധയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശ്രീരാമ സേനയുടെയും മറ്റ് ഹിന്ദു സംഘടനകളുടെയും പ്രവർത്തകർ വിദ്യാർത്ഥികൾക്ക് കാവി ഷാളുകൾ വിതരണം ചെയ്തു. 2022-ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന വിവാദമായ ഹിജാബ് നിരോധന ഉത്തരവ് പിൻവലിച്ചാണ് പുതിയ കോൺഗ്രസ് സർക്കാർ ഈ ഇളവുകൾ പ്രഖ്യാപിച്ചത്.

സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്ക് ഹിജാബ്, പൂണൂൽ, രുദ്രാക്ഷം തുടങ്ങിയ മതചിഹ്നങ്ങൾ ധരിക്കാൻ അനുമതി നൽകിക്കൊണ്ടാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, പുതിയ നയപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ കാവി ഷാളുകൾ ധരിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതാണ് ഹിന്ദു സംഘടനകളെ ചൊടിപ്പിച്ചത്.

ക്ലാസ് മുറികളിൽ ഹിജാബും മറ്റ് മതചിഹ്നങ്ങളും അനുവദിക്കുകയാണെങ്കിൽ, ഹിന്ദു വിദ്യാർത്ഥികൾക്ക് കാവി ഷാൾ ധരിച്ച് ക്ലാസുകളിൽ വരാനും തുല്യമായ അവകാശമുണ്ടെന്ന് ശ്രീരാമ സേന സ്ഥാപകൻ പ്രമോദ് മുത്തലിക് വ്യക്തമാക്കി. വിദ്യാർത്ഥികൾക്കിടയിൽ സമത്വം ഉറപ്പാക്കാനും വിവേചനം ഒഴിവാക്കാനുമാണ് വർഷങ്ങൾക്ക് മുൻപ് യൂണിഫോം രീതി കൊണ്ടുവന്നത്. ഹിജാബ് അനുവദിക്കുന്നത് ആ സമത്വം ഇല്ലാതാക്കുമെന്നും ഇത് യൂണിഫോം നയത്തിന് പൂർണ്ണമായും വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നാണ് ഹിന്ദു സംഘടനകളുടെ പ്രധാന ആരോപണം. അടുത്തിടെ നടന്ന ദാവൺഗെരെ സൗത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് മുസ്ലീം സമുദായത്തിൽ നിന്നുണ്ടായ എതിർപ്പുകൾ തണുപ്പിക്കാനാണ് സർക്കാർ ഇപ്പോൾ ഹിജാബ് വിഷയം വീണ്ടും കൊണ്ടുവന്നിരിക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറയുന്നു.

സർക്കാരിന്റെ ഈ പുതിയ നീക്കം കാമ്പസുകളിൽ മതപരമായ ഭിന്നത വീണ്ടും ആളിക്കത്തിക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് ഹിന്ദു സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിലും കർണാടകയുടെ വിവിധ ജില്ലകളിൽ കാവി ഷാൾ വിതരണ ക്യാമ്പയിൻ ശക്തമായി തുടരുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ, 2022-ൽ കർണാടകയെ പിടിച്ചുകുലുക്കിയ സമാനമായ ഹിജാബ്-കാവി ഷാൾ സംഘർഷങ്ങളിലേക്ക് സംസ്ഥാനം വീണ്ടും നീങ്ങുമോ എന്ന ആശങ്കയും ശക്തമാണ്.

Also read: