മുസ്‌ലിം സ്ത്രീകളെലക്ഷ്യമിട്ട് വീണ്ടും’സൈബർ വേട്ട’;എഐ ഡീപ്ഫേക്ക് ഉപയോഗിച്ച് അശ്ലീല ചിത്രങ്ങൾ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു!
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് വീണ്ടും ‘സൈബർ വേട്ട’ അരങ്ങേറുന്നതായി അൽ ജസീറയുടെ റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ മുസ്‌ലിം സ്ത്രീകളുടെ വ്യാജവും അശ്ലീലവുമായ ഡീപ്‌ഫേക്ക് ചിത്രങ്ങളും ദൃശ്യങ്ങളും നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതാണ് പുതിയ രീതി. കണ്ട് നിൽക്കുന്നവർക്ക് യഥാർത്ഥമാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ അത്രമേൽ വിശ്വസനീയമായ രൂപത്തിലാണ് ഇത്തരം ദൃശ്യങ്ങൾ സൈബർ ക്രിമിനലുകൾ നിർമിത ബുദ്ധിയുടെ സഹായത്താൽ തയാറാക്കുന്നത്.
കശ്മീരിൽ നിന്നുള്ള മോഡലായ സമീറ അയ്യൂബാണ് ഈ ക്രൂരകൃത്യത്തിന് ഇരയായത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഇവരുടെ ചിത്രങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ഇത് വ്യാജമാണെന്ന് തിരിച്ചറിയാൻ പോലും കഴിയാത്തത്ര കൃത്യതയോടെയാണ് നിർമിക്കപ്പെട്ടത്. ഇതോടെ യുവതി കടുത്ത മാനസിക സമ്മർദ്ദത്തിലായി. ഇത്തരം വീഡിയോകൾ ആസൂത്രിതമായ ഒരു ക്യാമ്പയിൻ പോലെയാണ് പ്രചരിപ്പിക്കുന്നതെന്നാണ് സൂചന.
മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, ഇൻഫുളവൻസേഴ്‌സ്, എന്നിങ്ങനെ വിവിധ മേഖലകളിലുള്ളതും വിദ്യാർത്ഥികളുമായ മുസ്‌ലിം സ്ത്രീകളെയാണ് ഇത്തരക്കാർ ലക്ഷ്യം വെക്കുന്നത്. വെറുമൊരു വ്യക്തിപരമായ ആക്രമണം എന്നതിലുപരി, കൃത്യമായ മത,രാഷ്ട്രീയ വിദ്വേഷ അജണ്ടകളുടെ ഭാഗമായിട്ടാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഇത്തരം സൈബർ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ചയും കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യവും ഇത്തരം സൈബർ വേട്ടകൾ ഇന്ത്യയിൽ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. പലപ്പോഴും നിയമപരമായ സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മകളും ഐടി നിയമങ്ങളിലെ പഴുതുകളും കാരണം ഇരകൾക്ക് കൃത്യമായ നീതി ലഭിക്കാറില്ല. മനുഷ്യന്റെ പുരോഗതിക്കും വളർച്ചയ്ക്കും ഉപകരിക്കേണ്ട സാങ്കേതികവിദ്യ, ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകളെ വേട്ടയാടാനുള്ള ആയുധമായി മാറുന്നത് രാജ്യത്തെ സ്ത്രീ സുരക്ഷയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും വലിയൊരു ഭീഷണിയാണെന്ന് അൽ ജസീറയുടെ റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.