‘ഈ തോൽവി അംഗീകരിക്കുന്നു, എന്നാൽ ഇതോടെ എല്ലാം അവസാനിക്കുന്നില്ല’; ഫൈനലിലെ പരാജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് സ്കലോണി
ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിൽ സ്പെയ്നിനോട് പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളെ കാണവെ വികാരാധീനനായി അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. ഈ തോൽവി തന്നെ ദീർഘകാലം വേദനിപ്പിക്കുമെന്നും ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ രണ്ടാമതും ഫൈനൽ കളിച്ച തന്റെ ടീമിൽ നിന്ന് ഇതിലും മികച്ചതൊന്നും ഇനി തനിക്ക് ചോദിച്ചുവാങ്ങാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ടീമിന്റെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങളും താൻ എക്കാലവും ഓർമയിൽ സൂക്ഷിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഫൈനൽ വരെ എത്താൻ വലിയ പരിശ്രമമാണ് ആവശ്യമായി വന്നതെന്നും കൂട്ടിച്ചേർത്തു. ഈ തോൽവി തങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നുണ്ടെങ്കിലും അതിനർത്ഥം ഇതോടെ എല്ലാം അവസാനിച്ചുവെന്നല്ലെന്നും, പരാജയപ്പെടാനും തങ്ങൾക്ക് അറിയാമെന്ന് ഇത് തെളിയിച്ചുവെന്നും സ്കലോണി വ്യക്തമാക്കി.
ഫൈനലിൽ കളിക്കാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായാണ് താൻ കാണുന്നതെന്ന് പറഞ്ഞ സ്കലോണി, 2026-ലെ ലോകകപ്പിൽ ആരാധകർ നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. പരിശീലകൻ എന്ന നിലയിലുള്ള തന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായി സംസാരിക്കുമെന്നും, നിലവിലെ കരാർ അവസാനിക്കുന്ന ഡിസംബർ മാസം വരെ താൻ ടീമിനൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ഫൈനലിന് ശേഷം ക്യാപ്റ്റൻ മെസ്സിയുമായി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ലെന്നും, തനിക്ക് എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരാർ കാലാവധി പൂർത്തിയാക്കിയ ശേഷമുള്ള ബാക്കി കാര്യങ്ങൾ അസോസിയേഷനുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
ഒരു ടൂർണമെന്റിൽ കിരീടം നേടുന്നതിനൊപ്പം തന്നെ റണ്ണറപ്പാകുന്നതും ഒരു വിജയമായി കണ്ട് ആസ്വദിക്കാൻ സാധിക്കുമെന്ന് ആളുകളെ പറഞ്ഞു മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂർണമെന്റിലുടനീളം യോദ്ധാക്കളെപ്പോലെ പോരാടിയ തന്റെ ടീമിനോട് അദ്ദേഹം ഹൃദയത്തിൽ നിന്നും നന്ദി പറഞ്ഞു. ഫൈനലിൽ വളരെ മികച്ച ഒരു അദ്ഭുത ടീമിനെതിരെയാണ് അർജന്റീന മത്സരിച്ചതെന്നും, തങ്ങൾ എത്രമാത്രം മത്സരബുദ്ധിയോടെയാണ് കളിച്ചതെന്ന് കണ്ട് സ്പാനിഷ് താരങ്ങൾ പോലും അത്ഭുതപ്പെട്ടതായി അവർ തന്നെ പറഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫൈനൽ മത്സരത്തിനിടെ തീർത്തും അപ്രതീക്ഷിതമായുണ്ടായ പരിക്കുകൾ ടീമിന് വലിയ തിരിച്ചടിയായെന്നും അതിന്റെ ഫലം വലുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിമിതികൾക്കുള്ളിലും താരങ്ങൾ അവരുടെ അവസാനത്തെ ശ്രമവും നടത്തിയെന്ന് പറഞ്ഞ സ്കലോണി, തനിക്ക് സ്വപ്നതുല്യമായ ഈ പരിശീലക സ്ഥാനം നൽകിയ അസോസിയേഷൻ പ്രസിഡന്റിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതുപോലൊരു മികച്ച ടീമിനെ വാർത്തെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും, ഈ പരാജയം തന്റെ ആത്മാവിനെ ആഴത്തിൽ വേദനിപ്പിക്കുന്നുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.