27/01/2026

‘അമിത് ഷാ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രി’, ‘മോദിയുടെ രഹസ്യങ്ങൾ അറിയുന്നത് കൊണ്ട് രക്ഷപ്പെട്ടു; ഇനിയും എത്രപേർ മരിക്കണം രാജിവയ്ക്കാൻ!’

 ‘അമിത് ഷാ ഏറ്റവും കഴിവുകെട്ട ആഭ്യന്തര മന്ത്രി’, ‘മോദിയുടെ രഹസ്യങ്ങൾ അറിയുന്നത് കൊണ്ട് രക്ഷപ്പെട്ടു; ഇനിയും എത്രപേർ മരിക്കണം രാജിവയ്ക്കാൻ!’

ചെങ്കോട്ട, സ്ഫോടനത്തിൽ കടന്നാക്രമിച്ച് പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ വീഴ്ച സമ്മതിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രി പദവി വഹിച്ചതില്‍ ഏറ്റവും കഴിവുകെട്ട വ്യക്തിയാണ് അമിത് ഷായെന്നും സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഖാര്‍ഗെ തുറന്നടിച്ചു. ഇനിയും എത്ര പേര്‍ മരിച്ചാലാണ് അമിത് ഷാ പദവിയില്‍നിന്നു രാജിവയ്ക്കുയെന്നും അദ്ദേഹം ചോദിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെത്തുടര്‍ന്നാണ് കര്‍ണാടക പഞ്ചായത്ത് രാജ്, ഐടി/ബിടി മന്ത്രി കൂടിയായ പ്രിയങ്ക് ഖാര്‍ഗെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്.

‘ഇനിയും എത്ര പേര്‍ മരിക്കണം അമിത് ഷായ്ക്ക് രാജിവയ്ക്കാന്‍? മറ്റേതൊരു രാജ്യത്തായിരുന്നെങ്കിലും ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ആഭ്യന്തര മന്ത്രിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ എല്ലാ രഹസ്യങ്ങളും പങ്കുവെക്കുന്നതുകൊണ്ടാണ് ഷായ്ക്ക് പകരക്കാരനില്ലാത്തതും പുറത്താക്കാത്തതും’-പ്രിയങ്ക് ഖാര്‍ഗെ ആരോപിച്ചു.

ഡല്‍ഹി, മണിപ്പൂര്‍, പുല്‍വാമ, പഹല്‍ഗാം തുടങ്ങിയ സംഭവങ്ങളിലെല്ലാം ഇന്റലിജന്‍സ് പരാജയമുണ്ടായിട്ടും ഉത്തരങ്ങളില്ലെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ആയിരക്കണക്കിന് ആളുകളാണ് ഇന്റലിജന്‍സ് പരാജയം കാരണം

തെരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ ബംഗ്ലാദേശികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് ഷാ ഉന്നയിച്ച വാദങ്ങളെയും ഖാര്‍ഗെ വിമര്‍ശിച്ചു. ആഭ്യന്തര മന്ത്രിയായിരുന്നിട്ടും അനധികൃത നുഴഞ്ഞുകയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു.

കര്‍ണാടക വ്യവസായ മന്ത്രി എം.ബി പാട്ടീലും അമിത് ഷായുടെ രാജി ആവശ്യം ആവര്‍ത്തിച്ചു. ദേശീയതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപം നടന്ന സ്‌ഫോടനം സുരക്ഷാ വീഴ്ചയുടെ വ്യക്തമായ സൂചനയാണെന്ന് പാട്ടീല്‍ ആരോപിച്ചു. ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്‌ഫോടനമുണ്ടായപ്പോള്‍ രാജി ആവശ്യപ്പെടുകയും ഉത്തരവാദിത്തം ചാര്‍ത്തുകയും ചെയ്തിരുന്നു. അതുപോലെ ഇപ്പോഴത്തെ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ സ്വഭാവത്തേക്കാള്‍, അതീവ സുരക്ഷാ മേഖലയില്‍ ഇത്ര വലിയ സംഭവം നടന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും പാട്ടീല്‍ പറഞ്ഞു.

Also read: