ഗൾഫിൽ ഏകീകൃത വിസ വരുന്നു; ആദ്യഘട്ടം യുഎഇയിലും ബഹ്റൈനിലും ; അടുത്ത മാസം ട്രയല്‍ ആരംഭിക്കും
അബുദാബി/മനാമ: ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന പൗരന്മാര്‍ക്കായി നടപ്പാക്കുന്ന ഏകീകൃത വിസയില്‍ നിര്‍ണായക പ്രഖ്യാപനം. യൂറോപ്പിലെ ഷെങ്കന്‍ മാതൃകയില്‍ ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കുന്നതിന്റെ പ്രാരംഭ നടപടിയെന്ന നിലയില്‍, പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റ് ഡിസംബറില്‍ യുഎഇയിലും ബഹ്റൈനിലും ആരംഭിക്കും.
കുവൈറ്റില്‍ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 42-ാമത് യോഗത്തിന് ശേഷമാണ് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ബുദൈവി ചരിത്രപരമായ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. പുതിയ ‘വണ്‍-സ്റ്റോപ്പ്’ സംവിധാനം നിലവില്‍ വരുന്നതോടെ, ആറ് ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ മേഖലയ്ക്കുള്ളിലെ യാത്രകളില്‍ യാത്രാ നടപടിക്രമങ്ങള്‍ ഒരൊറ്റ ചെക്ക് പോയിന്റില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ആദ്യഘട്ട പരീക്ഷണത്തിനായി യുഎഇയെയും ബഹ്റൈനെയും തിരഞ്ഞെടുത്തു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാന യാത്രയിലൂടെയാണ് പൈലറ്റ് ഘട്ടം തുടങ്ങുക. എമിഗ്രേഷന്‍, സുരക്ഷാ പരിശോധനകള്‍, കസ്റ്റംസ് എന്നിവ ഓരോ രാജ്യത്തും വെവ്വേറെ പൂര്‍ത്തിയാക്കേണ്ട ആവശ്യമില്ല. ഇത് യാത്രാ സമയം ഗണ്യമായി കുറയ്ക്കുകയും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
പരീക്ഷണം വിജയകരമെങ്കില്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നീ മറ്റ് നാല് രാജ്യങ്ങളിലേക്ക് കൂടി ഏകീകൃത സംവിധാനം ഉടന്‍ വ്യാപിപ്പിക്കും. ജിസിസി പൗരന്മാര്‍ക്ക് പുറമെ, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ അല്ലാത്തവര്‍ക്കായി യൂറോപ്യന്‍ യൂണിയന്റെ ഷെങ്കന്‍ ശൈലിയിലുള്ള ഏകീകൃത ടൂറിസ്റ്റ് വിസ നടപ്പാക്കാനുള്ള നടപടികളും സജീവമാണ്.
ഒരു വിസയില്‍ ആറ് രാജ്യങ്ങളിലും സഞ്ചരിക്കാന്‍ അവസരം നല്‍കുന്ന ഈ പദ്ധതി, മേഖലയിലെ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.