27/01/2026

നിമിഷാര്‍ധങ്ങള്‍ കൊണ്ട് ശത്രുപാളയം തകര്‍ക്കാന്‍ ET-LDHCM; ഹൈപ്പര്‍സോണിക് കരുത്തില്‍ ഇന്ത്യ

 നിമിഷാര്‍ധങ്ങള്‍ കൊണ്ട് ശത്രുപാളയം തകര്‍ക്കാന്‍ ET-LDHCM; ഹൈപ്പര്‍സോണിക് കരുത്തില്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആധുനിക യുദ്ധതന്ത്രങ്ങളില്‍ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി പുതിയ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ (ET-LDHCM) വിജയകരമായി പരീക്ഷിച്ചു. ശബ്ദത്തേക്കാള്‍ എട്ടിരട്ടി വേഗതയില്‍ (മാക് 8) സഞ്ചരിക്കുന്ന മിസൈല്‍ പരീക്ഷിച്ചതോടെ അതിവേഗ മിസൈല്‍ സാങ്കേതികവിദ്യയുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ക്ലബ്ബില്‍ ഇന്ത്യയും ഇടംപിടിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആര്‍ഡിഒ ആണ് നേട്ടത്തിന് പിന്നില്‍.

പ്രധാന സവിശേഷതകള്‍:

അതിവേഗം: മണിക്കൂറില്‍ ഏകദേശം 9,800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. വിക്ഷേപിച്ച് പത്ത് മിനിറ്റിനുള്ളില്‍ കറാച്ചി പോലുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ എത്താന്‍ ഇതിന് സാധിക്കും.

കൃത്യത: 1,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് 2,000 കിലോ വരെ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാനാകും. ബങ്കറുകളും കമാന്‍ഡ് സെന്ററുകളും തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.

അദൃശ്യത: താഴ്ന്നു പറക്കുന്നതിനാലും പറക്കലിനിടെ ദിശ മാറ്റാന്‍ കഴിയുന്നതിനാലും ശത്രുരാജ്യങ്ങളുടെ റഡാറുകള്‍ക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കും (S-400 ഉള്‍പ്പെടെ) ഇതിനെ കണ്ടെത്താനോ തടയാനോ പ്രയാസമാണ്.

പ്രോജക്റ്റ് വിഷ്ണു: പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ച ‘സ്‌ക്രാംജെറ്റ്’ എഞ്ചിനാണ് മിസൈലിന്റെ കരുത്ത്. വായുവില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ 2,000 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള ചൂടിനെ പ്രതിരോധിക്കും. ‘പ്രോജക്റ്റ് വിഷ്ണു’ എന്ന അതീവ രഹസ്യ പദ്ധതിക്ക് കീഴിലാണ് ഇന്ത്യ ഈ ആയുധം വികസിപ്പിച്ചത്.

കരയില്‍ നിന്നും കടലില്‍ നിന്നും വായുവില്‍ നിന്നും ഒരേപോലെ വിക്ഷേപിക്കാമെന്നത് ഇന്ത്യയുടെ പ്രതിരോധ ശേഷിക്ക് വലിയ മുതല്‍ക്കൂട്ടാണ്. നിലവിലുള്ള ബ്രഹ്മോസ് മിസൈലുകളേക്കാള്‍ മൂന്നിരട്ടി വേഗതയും ദൂരപരിധിയുമുള്ള ET-LDHCM, ഏഷ്യന്‍ മേഖലയിലെ സൈനിക സന്തുലിതാവസ്ഥയില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മേല്‍ക്കൈ നല്‍കുന്നു.

Also read: