02/06/2026
[fontresizer_tawhidurrahmandear_widget]

‘ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല’; അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവെച്ച് ഇറാൻ; ലബനാനിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് വിദേശകാര്യ മന്ത്രാലയം

 ‘ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല’; അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവെച്ച് ഇറാൻ; ലബനാനിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് വിദേശകാര്യ മന്ത്രാലയം

തെഹ്റാൻ: പശ്ചിമേഷ്യ വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നു. ഇസ്രയേൽ ലബനാനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും ഇറാൻ നിർത്തിവെച്ചതായി റിപ്പോർട്ട്. ലബനാനിൽ ഇസ്രയേൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുകയുള്ളൂവെന്നും, ഈ വിഷയത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും ഇറാൻ തയ്യാറല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായ് വ്യക്തമാക്കിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ലബനാൻ ഉൾപ്പെട്ട സമഗ്രമായ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യസ്ഥർ വഴിയുള്ള ആശയവിനിമയങ്ങൾ ഇറാൻ അവസാനിപ്പിച്ചത്. വെടിനിർത്തൽ ലംഘനത്തിന്റെ അനന്തരഫലങ്ങൾക്ക് അമേരിക്കയും ഇസ്രയേലും ഉത്തരവാദികളായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി എക്സിലൂടെയും മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലും ലബനാനിലും ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെന്നും, ലബനാനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. ഈ ആവശ്യങ്ങളിൽ അം​ഗീകരിക്കുന്നതു വരെ അമേരിക്കയുമായി ഇനി ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

അതിനിടെ, ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയയിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായി പ്രദേശവാസികളോട് ഒഴിഞ്ഞുപോകാനും ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. അമേരിക്കയുമായി ഏകോപിപ്പിച്ചാണ് ബെയ്റൂത്തിലെ ആക്രമണ പദ്ധതികൾ ഇസ്രയേൽ നടപ്പാക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ സമാധാന കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സമയത്താണ് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ഇറാന്റെ റഡാർ, ഡ്രോൺ നിയന്ത്രണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി കുവൈത്തിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ തങ്ങൾ പ്രതിരോധിച്ചതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ നാവിക ഗതാഗതത്തിനും ഭീഷണിയുയർന്നിട്ടുണ്ട്. ഇറാഖിലെ ഉം ഖസ്‌ർ തുറമുഖത്തിന് 40 മൈൽ തെക്ക് കിഴക്കായി പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നതായി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജൻസിയായ യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ സ്ഥിരീകരിച്ചിട്ടുണ്ട്.

Also read: