ഓപറേഷന് സിന്ദൂറിനുശേഷം ഇന്ത്യയ്ക്കെതിരെ ചൈനയുടെ ‘എഐ യുദ്ധം’; റാഫേല്‍ തകര്‍ത്തെന്ന് തെറ്റായ വിവരങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചെന്ന് യുഎസ് റിപ്പോര്‍ട്ട്
വാഷിങ്ടൺ: ഇന്ത്യയെ ലക്ഷ്യമിട്ട് ചൈന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപയോഗിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി യു.എസ് റിപ്പോർട്ട്. ഓപറേഷൻ സിന്ദൂറിന് (Operation Sindoor) പിന്നാലെയാണ് റാഫേൽ യുദ്ധവിമാനങ്ങളെ കരുവാക്കി ചൈന വ്യാജ ചിത്രങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉപയോഗിച്ച് പ്രവർത്തിച്ചതെന്ന് യു.എസിൻ്റെ ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
റാഫേൽ വിമാനങ്ങൾ ചൈനീസ് സംവിധാനങ്ങൾ നശിപ്പിച്ചതായി ചിത്രീകരിക്കുകയും, വിമാനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങളുടെ വ്യാജ എഐ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനായി ചൈന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ വിന്യസിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
റാഫേലിനെതിരായ പ്രചാരണത്തിലൂടെ ലക്ഷ്യമിട്ടത് റാഫേൽ വിമാനങ്ങളുടെ ആഗോള വിപണി സാധ്യതകൾ ദുർബലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പകരം ചൈനയുടെ ജെ-35 (J-35) വിമാനങ്ങളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലില്ലാതെ ഭൗമരാഷ്ട്രങ്ങളെ സ്വാധീനിക്കാനായുള്ള ചൈനയുടെ ഗ്രേ സോൺ തന്ത്രത്തിൻ്റെ (Gray Zone Strategy) ഭാഗമായിരുന്നു ഈ പ്രചാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോള പ്രതിരോധ ധാരണകളെ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് സ്വാധീനിക്കാൻ ചൈന നടത്തിയ നീക്കമായാണ് യു.എസ് കമ്മീഷൻ ഇതിനെ വിലയിരുത്തുന്നത്.