‘വോട്ട് കൊള്ള പ്രക്ഷോഭങ്ങളിൽ നിന്നു വിട്ടുനിൽക്കുന്ന കോൺഗ്രസ് നേതാക്കളെ പുറത്താക്കും’; മുന്നറിയിപ്പുമായി ഡി.കെ ശിവകുമാർ, പോരാട്ടം നയിക്കുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: വോട്ട് കൊള്ളയ്‌ക്കെതിരെ കര്‍ണാടകയില്‍ ശക്തമായ പോരാട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുന്നതിനായി താന്‍ തന്നെ നേരിട്ട് പോരാട്ടം നയിക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വോട്ട് മോഷണവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വോട്ടുകള്‍ ചോര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കുമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. വോട്ട് കൊള്ളയ്‌ക്കെതിരായ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്ക് ഡി.കെ ശിവകുമാറും മുന്നറിയിപ്പ് നല്‍കി.
പ്രചാരണ-പ്രക്ഷോഭ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്ന നേതാക്കളെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കുമെന്നാണ് അദ്ദേഹം ഡി.കെ പ്രഖ്യാപിച്ചു. വോട്ട് ചോര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ പോരാടുന്നതിനൊപ്പം തന്നെ, പാര്‍ട്ടിയിലെ അച്ചടക്കമില്ലായ്മയും അലസതയും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാതെ നിഷ്‌ക്രിയരായി തുടരുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമുണ്ടാകില്ല. വോട്ട് മോഷണ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഓരോ പ്രവര്‍ത്തകനും ജാഗ്രത പാലിക്കണം. പാര്‍ട്ടിയുടെ വിജയമാണ് പരമപ്രധാനമെന്നും, അതിനായി എല്ലാ നേതാക്കളുടെയും ബൂത്ത് തലം വരെയുള്ള കമ്മിറ്റികളുടെയും പൂര്‍ണ സഹകരണം ഉറപ്പാക്കുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുന്നതിനായി അച്ചടക്കത്തോടെ പ്രവര്‍ത്തിക്കണമെന്ന ശക്തമായ സന്ദേശമാണ് ഇരു നേതാക്കളും നല്‍കുന്നത്.