10/06/2026
[fontresizer_tawhidurrahmandear_widget]

എത്യോപ്യന്‍ അഗ്‌നിപര്‍വത ചാരം ഹിമാലയം കടന്ന് ഇന്ത്യയിലേക്ക്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

 എത്യോപ്യന്‍ അഗ്‌നിപര്‍വത ചാരം ഹിമാലയം കടന്ന് ഇന്ത്യയിലേക്ക്; വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ നിന്നുയരുന്ന ചാരം പടിഞ്ഞാറന്‍, വടക്കന്‍ മേഖലകളിലേക്ക് നീങ്ങി ഇന്ത്യയിലെത്തി. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. ഇതേത്തുടര്‍ന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിശദമായ നിര്‍ദേശം പുറപ്പെടുവിച്ചു.

ഉയരത്തിലും വേഗതയിലും സഞ്ചരിക്കുന്ന ചാരപ്പുക ഹിമാലയം കടന്ന് ഗുജറാത്തില്‍ പ്രവേശിച്ച് രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലൂടെ കിഴക്കോട്ടാണ് നീങ്ങുന്നത്. അഗ്‌നിപര്‍വ്വത ചാരത്തില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, സൂക്ഷ്മമായ ഗ്ലാസ് കണികകള്‍ എന്നിവ മേഘത്തില്‍ നിറഞ്ഞിരിക്കുന്നതിനാല്‍ വിമാനയാത്രയ്ക്ക് പറ്റിയ അവസ്ഥയല്ല നിലവില്‍ ഉള്ളത്.

അപകടകരമായ രീതിയില്‍ പുക ഉള്ളതിനാല്‍ വിമാനക്കമ്പനികള്‍ യാത്രകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുകയാണ്. അതേസമയം, വിമാനത്താവളങ്ങള്‍ ജാഗ്രത പാലിക്കാനും വിമാന എഞ്ചിനുകളെയും എയര്‍ഫീല്‍ഡ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാവുന്ന ചാരത്തിന്റെ മലിനീകരണ തോത് പരിശോധിക്കാനും അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്.

ഇന്‍ഡിഗോ, ആകാശ എയര്‍, കെഎല്‍എം എന്നിവയുള്‍പ്പെടെ നിരവധി വിമാനക്കമ്പനികള്‍ ഇതിനകംതന്നെ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം, അധികൃതര്‍ മേഘപാളിയിലെ ചാരത്തിന്റെ പാത നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്നലെ ഇന്‍ഡിഗോയുടെ കണ്ണൂര്‍ അബുദാബി വിമാനം (6ഇ 1433) ചാരം നിറഞ്ഞ പാത ഒഴിവാക്കാന്‍ അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടിരുന്നു. അതേസമയം, അബുദാബിയിലേക്ക് സര്‍വീസ് നടത്തുന്ന മറ്റൊരു ഇന്ത്യന്‍ വിമാനക്കമ്പനി മടക്കയാത്ര ആരംഭിക്കുന്നതിന് മുമ്പ് എഞ്ചിന്‍ പരിശോധനകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.

ചാരപ്പുക ഉയരുന്ന സാഹചര്യത്തില്‍ അറിയേണ്ട കാര്യങ്ങള്‍:

എത്യോപ്യയില്‍ നിന്ന് അഗ്‌നിപര്‍വ്വത ചാരം നിറഞ്ഞ പുക ഒഴുകുന്നത് മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും ഡിജിസിഎ ഇന്നലെ നിര്‍ദേശം നല്‍കി.

ഇന്ത്യമെറ്റ് വെതറിന്റെ റിപ്പോര്‍ട് പ്രകാരം, ഇന്നലെ വൈകുന്നേരത്തോടെ ഗുജറാത്തില്‍ പ്രവേശിച്ച ചാരം വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ചാര മേഘം ഗുജറാത്തില്‍ (പടിഞ്ഞാറ് വശത്ത്) പ്രവേശിച്ച് രാത്രി 10 മണിയോടെ രാജസ്ഥാന്‍, വടക്കുപടിഞ്ഞാറന്‍ മഹാരാഷ്ട്ര, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലേക്ക് നീങ്ങും.

അകാശ എയര്‍, ഇന്‍ഡിഗോ, കെഎല്‍എം എന്നീ വിമാനങ്ങള്‍ റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. ഇതോടെ മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്പിലേക്കുമുള്ള റൂട്ടുകളെയാണ് ഇത് പ്രത്യേകിച്ച് ബാധിച്ചത്. വ്യോമാതിര്‍ത്തിയില്‍ ചാരനിറം ഉയരുന്നതിനെതുടര്‍ന്ന് ഇന്നലെയും ഇന്നും ജിദ്ദ, കുവൈത്ത് അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അകാശ എയര്‍ അറിയിച്ചിട്ടുണ്ട്.

ചാരനിറത്തിലുള്ള വ്യോമാതിര്‍ത്തി ഒഴിവാക്കാനും, വിമാന ആസൂത്രണം പരിഷ്‌കരിക്കാനും, എഞ്ചിന്‍ തകരാറുകള്‍ അല്ലെങ്കില്‍ ക്യാബിന്‍ പുക/ദുര്‍ഗന്ധം ഉള്‍പ്പെടെയുള്ള സംശയാസ്പദമായ കാര്യങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും ഡിജിസിഎ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങളില്‍ ചാരം കലര്‍ന്നതായി കണ്ടെത്തിയാല്‍ റണ്‍വേകള്‍, ടാക്‌സിവേകള്‍ എന്നിവ പരിശോധിക്കാനും വൃത്തിയാക്കല്‍ പൂര്‍ത്തിയാകുന്നതുവരെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും നിര്‍ദ്ദേശമുണ്ട്.

വ്യോമപാതയില്‍ ചാരം നിറയുന്നത് ചില അന്താരാഷ്ട്ര റൂട്ടുകളെ ബാധിച്ചേക്കാമെന്ന് മുംബൈ വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Also read: