ജയിലിൽ ഫലസ്‌തീനികൾ നേരിട്ട ക്രൂരപീഡനം പുറത്തെത്തിച്ചതിന് നടപടി; ഇസ്രയേൽ മുൻ മിലിട്ടറി പ്രോസിക്യൂട്ടർ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ടെൽ അവീവ്: ഫലസ്തീനികളെ ജയിലില്‍ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന മുന്‍ ഇസ്രയേല്‍ മിലിട്ടറി ലീഗല്‍ ചീഫ് ആശുപത്രിയില്‍. സൈനിക അഡ്വക്കേറ്റ് ജനറലായിരുന്ന മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷല്‍മിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സൈനിക നടപടിക്കിടെ ആത്മഹത്യയ്ക്കു ശ്രമിച്ചാണ് ആരോഗ്യനില വഷളായതെന്നാണ് ഇസ്രയേല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരെ ഇസ്രയേല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൈന്യത്തിന്റെ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു യിഫാത് ടോമര്‍ യെരുഷല്‍മി. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നാലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
2024 ജൂണില്‍ ഫലസ്തീന്‍ തടവുകാരെ സൈനികര്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് ചോര്‍ന്ന ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോ പൊതുസമൂഹത്തില്‍ വലിയ കോളിളക്കമുണ്ടാക്കുകയും ഇസ്രയേല്‍ സൈനികര്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.
താന്‍ നീതി ഉറപ്പാക്കാന്‍ വേണ്ടിയാണ് വീഡിയോ ചോര്‍ത്തിയതെന്നാണ് മുന്‍ ലീഗല്‍ ചീഫിന്റെ വാദം. എന്നാല്‍, രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തി ഔദ്യോഗിക നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് ഇസ്രയേല്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.