‘3,000 പേർക്ക് അനുമതിയുള്ള പരിപാടിയിൽ ടിക്കറ്റ് വാങ്ങി അകത്തു കയറ്റിയത് പതിനായിരത്തോളം പേരെ’
ഹനാൻ ഷായുടെ സംഗീത പരിപാടിയിലെ തിക്കും തിരക്കിലും സംഘാടകർക്കെതിരെ നടപടി
കാസര്‍കോട്: ഹനാന് ഷായുടെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 16 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അഞ്ചു സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഷഹ്സമാന്‍, നവാലുര്‍റഹ്മാന്‍, ഹാരിസ് അബൂബക്കര്‍, ഖാലിദ് ഇ.എം., ജുവൈദ് എന്നിവരാണ് പ്രതികള്‍. മനുഷ്യജീവനും പൊതുസുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് കേസ്.
3000 പേര്‍ക്ക് മാത്രം അനുമതി നല്‍കിയിരുന്ന പരിപാടിയില്‍ സംഘാടകര്‍ പതിനായിരത്തോളം പേരെ പ്രവേശിപ്പിച്ചതാണ് അപകടകാരണം. ഇതോടെ ഗ്രൗണ്ടിലും പുറത്തും വലിയ തിക്കുംതിരക്കുണ്ടാവുകയും നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്തിരിന്നു. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി നേരിട്ടെത്തി പരിപാടി നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തി വീശുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.