‘താങ്കളെ വെറുതെ വിടില്ല’; കോടതി മുറിയിൽ നെതന്യാഹുവിനെ ‘കൈകാര്യം ചെയ്ത്’ ഇസ്രായേലി പൗരൻ
ടെൽ അവീവ്: ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കോടതിമുറിയില്‍ പ്രതിഷേധം. ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവ സൈനികയുടെ പിതാവ് ആണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തിയത്. നെതന്യാഹുവിനെതിരായ അഴിമതിക്കേസില്‍ വിചാരണ നടക്കുന്നതിനിടെയായിരുന്നു കോടതിമുറി നാടകീയരംഗങ്ങള്‍ക്കു സാക്ഷിയായത്.
രാജ്യത്തെ നടുക്കിയ ആക്രമണത്തിന് വഴിവച്ച സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഉടന്‍ ഉന്നതതല അന്വേഷണ കമ്മീഷന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹം പ്രതിഷേധിച്ചത്. ‘എന്റെ മകള്‍ എന്തിനാണ് മരിച്ചത്? നിങ്ങള്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുമോ? ഒക്ടോബര്‍ ഏഴിന് എന്ത് സംഭവിച്ചു എന്ന് നിങ്ങള്‍ അന്വേഷിക്കുമോ?’-അദ്ദേഹം ചോദ്യമുയര്‍ത്തി. അന്വേഷണം നടക്കുംവരെ താങ്കളെ വെറുതെവിടില്ലെന്നും പിതാവ് വ്യക്തമാക്കി.
അപ്രതീക്ഷിത രംഗം കോടതിയില്‍ ഏറെനേരം പരിഭ്രാന്തി പരത്തി. പ്രതിഷേധം കാരണം കോടതി നടപടികള്‍ തടസ്സപ്പെട്ടതോടെ, ജഡ്ജി ഉടന്‍ തന്നെ ഇദ്ദേഹത്തെ കോടതിയില്‍നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.
പ്രധാനമന്ത്രി നേരിട്ട് ഹാജരാകാത്ത കോടതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്താണ്, കോടതിയുടെ നിശ്ശബ്ദത ഭഞ്ജിച്ച്, മരിച്ച സൈനികയുടെ പിതാവ് വികാരഭരിതനായി മുറിയിലേക്ക് പ്രവേശിച്ചത്.