35,000 അടി ഉയരത്തിൽ അതിവേഗ വൈഫൈ; സൗദിയയുടെ വിമാനത്തിൽ ആദ്യ പരീക്ഷണപറക്കൽ വിജയകരം
ദുബായ്: 35,000 അടി ഉയരത്തിൽ അതിവേഗ ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ ആദ്യ വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തി സൗദിയ എയർലൈൻസ്. അതിവേഗ ഓൺബോർഡ് കണക്റ്റിവിറ്റി പരീക്ഷിക്കാനും യാത്രക്കാരുടെ ഫീഡ്‌ബാക്ക് ശേഖരിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ സംവിധാനം പരീക്ഷിച്ചത്.
സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഈ നീക്കം വിമാനക്കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിലും സൗദി അറേബ്യയുടെ വ്യോമയാന നവീകരണ അജണ്ടയിലും ഒരു പ്രധാന ചുവടുവയ്പ്പാണ്. പുതിയ സാങ്കേതികവിദ്യ തടസ്സമില്ലാത്ത ബ്രൗസിംഗ്, ലൈവ് സ്ട്രീമിംഗ്, വെർച്വൽ മീറ്റിംഗുകൾ എന്നിവയ്ക്ക് സൗകര്യം നൽകും. കണക്റ്റിവിറ്റി വേഗത സെക്കൻഡിൽ 300 മെഗാബൈറ്റ് വരെ എത്തും, ഭാവിയിൽ 800 Mbps കവിയാനും സാധ്യതയുണ്ട്.
സേവനം ഔദ്യോഗികമായി പുറത്തിറക്കിയശേഷം, യാത്രാ ക്ലാസ് പരിഗണിക്കാതെ എല്ലാ യാത്രക്കാർക്കും സൗജന്യമായി ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. “ഈ സേവനം ഒരു സാങ്കേതിക ആഡംബരമല്ല, ഞങ്ങളുടെ വ്യോമയാന പരിവർത്തന പരിപാടിയിലെ ഒരു അനിവാര്യ ഘടകമാണ്,” എന്ന് ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രിയും സൗദി എയർലൈൻസ് കോർപ്പറേഷൻ ബോർഡ് ചെയർമാനുമായ സാലിഹ് അൽ ജാസർ പറഞ്ഞു. “എല്ലാ സൗദിയ വിമാനങ്ങളിലും ഇത് ഒരു മാനദണ്ഡമാക്കാൻ ലക്ഷ്യമിടുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടനപരീക്ഷണ പറക്കലായ SV1044-ൽ 35,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ, അൽ ജാസറും സൗദിയ ഗ്രൂപ്പിന്റെ ഡയറക്ടർ ജനറൽ എഞ്ചിനീയർ ഇബ്രാഹിം ബിൻ അബ്ദുൽറഹ്മാൻ അൽ ഒമറും പുതിയ ഇൻ-ഫ്ലൈറ്റ് ഇന്റർനെറ്റ് സംവിധാനത്തിലൂടെ സൗദി പ്രോ ലീഗ് മത്സരം തത്സമയം സംപ്രേഷണം ചെയ്തു. കൂടാതെ, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി അബ്ദുല്ല അൽസ്വാഹയുമായി മന്ത്രി തത്സമയ ടിവി അഭിമുഖവും വീഡിയോ കോളും നടത്തി — കണക്റ്റിവിറ്റിയിൽ യാതൊരു തടസ്സവുമില്ലാതെ.
വ്യോമയാന മേഖലയിലെ പരിവർത്തനത്തിന് “തന്ത്രപരമായ സഹായി”യാണിതെന്നു വിശേഷിപ്പിച്ച അൽ ജാസർ, എല്ലാ വിമാനങ്ങളിലും സംവിധാനത്തിന്റെ ഇൻസ്റ്റാളേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്ന് എയർലൈനിനോട് ആവശ്യപ്പെട്ടു. നൂതനാശയങ്ങളിലൂടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള സൗദിയയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും എഞ്ചിനീയർ അൽ ഒമർ പറഞ്ഞു.
ഇപ്പോൾ തന്നെ ഏകദേശം 20 വിമാനങ്ങളിൽ ഈ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നും, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയായാൽ നിലവിലുള്ളതും പുതിയതുമായ എല്ലാ വിമാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
“ഡിജിറ്റൽ വ്യോമയാനത്തിലെ ഒരു പയനിയർ എന്ന നിലയിൽ സൗദിയയുടെ സ്ഥാനം ഈ പദ്ധതി വീണ്ടും ഉറപ്പിക്കുന്നു. ഓരോ വിമാനത്തിലെയും ഓരോ യാത്രക്കാരനും പൂർണ്ണമായും സംയോജിത ഡിജിറ്റൽ യാത്രാനുഭവം നൽകുക എന്നതാണ് ഞങ്ങളുടെ ദർശനം,” അൽ ഒമർ പറഞ്ഞു.