വൈറ്റ് ഹൗസ് കൂടിക്കാഴ്ച്ചയിൽ രൂക്ഷമായ് വാഗ്വാദം; ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ആകില്ലെന്ന് ട്രംപിനോട് തറപ്പിച്ച് പറഞ്ഞ് സൗദി കിരീടാവകാശി
റിയാദ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ച സംഘര്‍ഷഭരിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേലുമായി സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കുന്ന വിഷയത്തില്‍ (നോര്മലൈസേഷന്) എം.ബി.എസ് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചതെന്ന് ‘ആക്സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ‘എബ്രഹാം ഉടമ്പടി’യില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ച ട്രംപിനോട്, നിലവിലെ വ്യവസ്ഥകള്‍ സൗദി കിരീടാവകാശി തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഫലസ്തീന് വിഷയത്തില്‍ വ്യക്തമായ ഇളവുകളോ ഉറപ്പുകളോ ഇല്ലാതെ ഉടമ്പടിയില്‍ ചേരാന്‍ സൗദി തയ്യാറല്ലെന്ന് എം.ബി.എസ് കടുപ്പിച്ചു പറഞ്ഞു.
ട്രംപിന്റെ വിദേശനയ വിജയങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന എബ്രഹാം ഉടമ്പടിയില്‍ സൗദിയുടെ പങ്കാളിത്തം എളുപ്പമാവുമെന്ന പ്രതീക്ഷയിലായിരുന്നു ട്രംപ്. എന്നാല്‍, കിരീടാവകാശിയുടെ കടുത്ത നിലപാട് ട്രംപിനെ പ്രകോപിതനാക്കിയെന്നും അതൃപ്തി രേഖപ്പെടുത്താന്‍ കാരണമായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇപ്പോഴത്തെ അന്താരാഷ്ട്ര സാഹചര്യത്തില്‍ ഫലസ്തീനികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാതെ സൗദി അറേബ്യ ഇസ്രയേലുമായി ഒരു തരത്തിലുള്ള ബന്ധത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടാണ് എം.ബി.എസ് ആവര്‍ത്തിച്ചത്. ഗസ്സ യുദ്ധത്തിനു ശേഷം സൗദി അറേബ്യയില്‍ ഇസ്രയേല്‍ വിരുദ്ധ വികാരം ശക്തമാണെന്നും അതു തനിക്കു കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും കിരീടാവകാശി വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.