28/03/2026
[fontresizer_tawhidurrahmandear_widget]

‘ബി.ജെ.പി ഓഫീസിലെ തിരക്കഥ വായിച്ചാല്‍ കമ്മീഷന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടും’: ഗ്യാനേഷ് കുമാര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് പ്രിയങ്കാ ചതുര്‍വേദി

 ‘ബി.ജെ.പി ഓഫീസിലെ തിരക്കഥ വായിച്ചാല്‍ കമ്മീഷന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടും’: ഗ്യാനേഷ് കുമാര്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്ന് പ്രിയങ്കാ ചതുര്‍വേദി

മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ 272 റിട്ട. ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ തുറന്ന കത്തില്‍ വിമര്‍ശനവുമായി ശിവസേന (യു.ബി.ടി) നേതാവും രാജ്യസഭാ എം.പിയുമായ പ്രിയങ്കാ ചതുര്‍വേദി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പി ഓഫീസില്‍ നിന്നു നല്‍കിയ തിരക്കഥ വായിക്കുമ്പോള്‍ ആരാണ്, ശരിക്കും കമ്മീഷന്റെ പ്രതിച്ഛായ തകര്‍ക്കുന്നതെന്ന് അവര്‍ ചോദിച്ചു. ഗ്യാനേഷ് തുറന്ന വേദിയില്‍ ജനങ്ങളുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കി, കമ്മീഷന്‍ ചെയ്യുന്നത് ശരിയാണെന്ന് ആളുകളെ ബോധ്യപ്പെടുത്തണമെന്ന് പ്രിയങ്കാ ചതുര്‍വേദി ആവശ്യപ്പെട്ടു.

മുന്‍ ന്യായാധിപന്മാര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 272 പ്രമുഖരാണ് രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന കത്ത് പുറത്തിറക്കിയത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍നിന്ന് ഉടലെടുത്ത അധികാരമില്ലാത്തതിന്റെ രോഷത്തില്‍നിന്ന്, രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തസ്സ് നശിപ്പിക്കാന്‍ നടക്കുകയാണെന്നായിരുന്നു കത്തിലെ പ്രധാന ആരോപണം. ‘വോട്ട് കൊള്ള’, ‘ഉദ്യോഗസ്ഥരെ വേട്ടയാടല്‍’ തുടങ്ങിയ രാഹുലിന്റെ ആരോപണങ്ങള്‍ക്കതെിരെയായിരുന്നു കത്ത്.

ഇതിനോട് പ്രതികരിച്ചാണ് പ്രിയങ്കാ ചതുര്‍വേദി ഗ്യാനേഷ് കുമാറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുന്നുണ്ടെങ്കില്‍, അതിന്റെ ഉത്തരവാദിത്തം അവര്‍ സ്വയം ഏറ്റെടുക്കണം. ഗ്യാനേഷ് കുമാര്‍ ജി ബി.ജെ.പി ഓഫീസില്‍നിന്ന് വരുന്ന ഒരു തിരക്കഥ വായിക്കുകയാണെങ്കില്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിച്ഛായ ആരുടെ കൈകളാലാണ് കളങ്കപ്പെടുന്നത്?’- പ്രിയങ്കാ ചതുര്‍വേദി ചോദിച്ചു.

പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മനസ്സിലുമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍, വോട്ടര്‍പട്ടിക, വോട്ടര്‍ പട്ടിക തീവ്ര പരിശോധന(എസ്.ഐ.ആര്‍.) എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ കമ്മീഷന്‍ ദൂരീകരിക്കണം. പ്രമുഖ വ്യക്തിത്വങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ എഴുതുന്നതിന് പകരം ഗ്യാനേഷ് കുമാറിന് എഴുതണം. ഇന്ത്യന്‍ ഉദ്യോഗസ്ഥ തലത്തിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവാണ് അദ്ദേഹം. ഇതിന്റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുന്നില്ലെങ്കില്‍, കമ്മീഷന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ കമ്മീഷന്‍ ഇടപെട്ട് തടഞ്ഞു. എന്നാല്‍ സമാനമായ നടപടി ബിഹാറില്‍ നടന്നപ്പോള്‍ കമ്മീഷന്‍ മിണ്ടാതിരുന്നു. ഈ ഇരട്ടത്താപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗ്യാനേഷ് കുമാര്‍ മറുപടി നല്‍കി ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും പ്രിയങ്ക ചതുര്‍വേദി ആവശ്യപ്പെട്ടു.

Also read: