‘എമ്പുരാന് അമിത് ഷായുടെ അടുത്തുനിന്ന് പേപ്പർ ഒപ്പിട്ട് വാങ്ങിച്ചു കൊടുത്തത് ഞാന്‍’; സുരേഷ് ഗോപി
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ‘എമ്പുരാന്‍’ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി. ചിത്രത്തിന്റെ ഷൂട്ടിങ്ങിനും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനും താന്‍ ഇടപെട്ട് അനുമതി വാങ്ങി നല്‍കിയിരുന്നുവെന്നും, സിആര്‍പിഎഫിന്റെ പള്ളിപ്പുറം ക്യാമ്പിലെ ഷൂട്ടിങ്ങിനുള്ള പേപ്പര്‍ ഒറ്റരാത്രി കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അടുത്ത് നിന്നാണ് ഒപ്പിട്ടു വാങ്ങിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഒരു മലയാളം മാധ്യമത്തിന്‍രെ പുരസ്‌കാര സമര്‍പ്പണ ചടങ്ങിലാണ് സുരേഷ് ഗോപിയുടെ തുറന്നുപറച്ചില്‍. ”സിനിമയുടെ നന്ദി കാര്‍ഡില്‍ തന്റെ പേര് കണ്ടപ്പോള്‍ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത് ഞാനാണ്. ആ സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് ഞാന്‍ നിര്‍മാതാവിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറെ വിളിച്ച് അറിയിച്ചു. മോഹന്‍ലാലിനെ വിളിച്ചു പറഞ്ഞിട്ടില്ല, മറിച്ച് ഗോകുലം ഗോപാലന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറോടാണ് സംസാരിച്ചത്.”-അദ്ദേഹം വെളിപ്പെടുത്തി.
‘സിആര്‍പിഎഫിന്റെ പള്ളിപ്പുറം ക്യാമ്പില്‍ അന്ന് ഷൂട്ടിങ് നടന്നില്ലെങ്കില്‍ ഇന്നും ആ പടം റിലീസ് ആവില്ല. കാരണം ആര്‍ട്ടിസ്റ്റിന്റെ ഡേറ്റ് എല്ലാം പോകും. അത് ഒറ്റ രാത്രി കൊണ്ട് അമിത് ഷായുടെ അടുത്ത് നിന്ന് പേപ്പര്‍ ഒപ്പിട്ട് വാങ്ങിച്ചു മേടിച്ചു കൊടുത്തത് ഞാനാണ്. അതുകൊണ്ട് ആ പടത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ എന്റെ പേര് വെച്ചു. സുരേഷ് ഗോപി എന്നുള്ള പേരുണ്ടെന്ന് എനിക്കറിയാം. അത് ഈ പടത്തില്‍ നിന്ന് റിമൂവ് ചെയ്യണം. എനിക്ക് ആ പടത്തിന്റെ ടൈറ്റില്‍ ബെയറിങ് എന്ന് പറയുന്നതിനു യോഗ്യതയില്ല. നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു’-സുരേഷ് ഗോപി പറഞ്ഞു.
മോഹന്‍ലാല്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. എന്നാല്‍, താന്‍ ഇത്രയും നാളും മൂടിവെച്ച സത്യം തുറന്നു പറയുന്നു എന്ന് പറഞ്ഞ് പൃഥ്വിരാജ് ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തല്‍ മോഹന്‍ലാല്‍ സാറിന് നല്ലതായിട്ടേ കാണുന്നുള്ളൂ എന്നും സുരേഷ് ഗോപി പറഞ്ഞു.