ഹരിയാനയില്‍ ഓടുന്ന വാനിൽ കൂട്ടബലാത്സംഗം; കൊടുംക്രൂരതയ്ക്ക് ഇരയായത് 25കാരി
ചണ്ഡിഗഢ്: ഓടുന്ന വാനില്‍ വെച്ച് 25കാരിയെ മൂന്നംഗ സംഘം ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റിയ യുവതിയെ മൂന്ന് മണിക്കൂറോളം പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് വഴിയില്‍ തള്ളുകയായിരുന്നു.
രാത്രി വൈകി വീട്ടിലേക്ക് പോകാന്‍ മെട്രോ ചൗക്കില്‍ വാഹനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു യുവതി. ഈ സമയം അതുവഴി വന്ന ഒരു ഈക്കോ വാന്‍ യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാനില്‍ കയറിയ ഉടന്‍ തന്നെ സംഘം വാഹനം വഴിതിരിച്ചുവിട്ടു. കനത്ത മൂടല്‍മഞ്ഞുള്ള ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലൂടെ വാഹനം ഓടിച്ചുകൊണ്ടായിരുന്നു പീഡനം.
എതിര്‍ത്ത യുവതിയെ പ്രതികള്‍ വാഹനത്തിലുണ്ടായിരുന്ന വീല്‍ സ്പാനര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 12 തുന്നലുകളാണുള്ളത്. പീഡനത്തിന് ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെ രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ എസ്.ജി.എം നഗറിലെ റോഡരികില്‍ തള്ളിയ ശേഷം പ്രതികള്‍ കടന്നുകളഞ്ഞു.
റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ പോലീസ് ഉടന്‍ തന്നെ ഫരീദാബാദിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി നല്‍കിയ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ സന്ദീപ്, നിതേഷ്, തേജ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.