സ്വർണക്കടത്ത് കേസ് പ്രതി കാരാട്ട് ഫൈസലിന് കനത്ത തോൽവി; സൗത്ത് വാർഡിൽ വിജയം മുസ് ലിം ലീഗിന്
കൊടുവള്ളി: സ്വർണക്കടത്ത് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട കാരാട്ട് ഫൈസലിന് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം. കൊടുവള്ളി നഗരസഭയിലെ സൗത്ത് വാർഡിൽനിന്നാണ് ഇടതു സ്വതന്ത്രനായി മത്സരിച്ച ഫൈസൽ പരാജയപ്പെട്ടത്. മുസ് ലിം ലീഗ് സ്ഥാനാർഥി പിപി മൊയ്തീൻകുട്ടിയാണ് ഫൈസലിനെ തോൽപ്പിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ഒഴിവാക്കപ്പെട്ട ഫൈസൽ ഇത്തവണ എൽഡിഎഫ് സ്ഥാനാർഥിപ്പട്ടികയിൽ ഇടംനേടിയിരുന്നു. നാഷനൽ ലീഗിന് അനുവദിച്ച സൗത്ത് വാർഡിൽ ഇടതു സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിച്ചത്.
വോട്ടുനില ഇപ്രകാരം: പിപി മൊയ്തീൻകുട്ടി (മുസ് ലിം ലീഗ്) 608, കാരാട്ട് ഫൈസൽ (ഇടതു സ്വതന്ത്രൻ) 460. ബിജെപി സ്ഥാനാർഥി സതീശൻ 18 വോട്ട് നേടി. സ്വർണക്കള്ളക്കടത്ത് കേസിൽ ഡി.ആർ.ഐ. ചോദ്യം ചെയ്യുകയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും ചെയ്ത കാരാട്ട് ഫൈസലിന്റെ സ്ഥാനാർഥിത്വം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.