‘പീഡനത്തിന്റെ തീവ്രത’ അളന്ന ലസിതാ നായർക്ക് തോൽവി; സിറ്റിങ് സീറ്റിൽ അടിതെറ്റി
പന്തളം: വിവാദപരമായ പരാമർശങ്ങളിലൂടെ ശ്രദ്ധ നേടിയ സിപിഎം വനിതാ നേതാവ് ലസിതാ നായർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി. പന്തളം നഗരസഭയിലെ എട്ടാം വാർഡിൽനിന്നാണ് സിറ്റിങ് കൗൺസിലറും പ്രതിപക്ഷ നേതാവുമായിരുന്ന ലസിത പരാജയപ്പെട്ടത്. അഖിലേന്ത്യ മഹിളാ അസോസിയേഷൻ (എ.ഐ.എം.എസ്) പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയാണ് ലസിത.
നടൻ മുകേഷ് എംഎൽഎക്കെതിരായ ലൈംഗികാരോപണത്തിൽ തീവ്രത കുറഞ്ഞ പീഡനം എന്ന് വിശേഷിപ്പിച്ച ലസിത, രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിനെ അതിതീവ്ര പീഡനം എന്ന് വിളിച്ചതാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. മുകേഷിന്റെ കാര്യത്തിൽ വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതിനാലാണ് നടപടി വരാത്തതെന്നും, പീഡനമായി പാർട്ടി അതിനെ അംഗീകരിച്ചിട്ടില്ലെന്നും ലസിത പറഞ്ഞിരുന്നു. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ള വിഷയങ്ങളാണെന്നും, പാർട്ടിക്ക് പരാതി ലഭിച്ചാൽ പോലീസിന് കൈമാറുകയാണ് പതിവെന്നും പാർട്ടി ശിക്ഷാവിധി നടത്താറില്ലെന്നും ലസിതാ നായർ വ്യക്തമാക്കിയിരുന്നു. വിവാദ പ്രസ്താവനകൾക്കിടെയുണ്ടായ തെരഞ്ഞെടുപ്പ് തോൽവി രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.