ഇ.ഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
സി.ജെ റോയ്
ബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ ഡോ. സി.ജെ റോയ് ജീവനൊടുക്കി. ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വെച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിലും റോയിയുടെ വസതിയിലും ഇ.ഡി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് അശോക് നഗറിലെ ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്. തുടർച്ചയായ റെയ്ഡുകളെ തുടർന്ന് അദ്ദേഹം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവമറിഞ്ഞ ഉടൻ അശോക് നഗർ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം എച്ച്.എസ്.ആർ ലേ ഔട്ടിലെ നാരായണ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കൊച്ചി സ്വദേശിയായ സി.ജെ റോയ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വമ്പൻ പേരുകാരിൽ ഒരാളാണ്. കേരളം, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും വിദേശത്തും കോൺഫിഡന്റ് ഗ്രൂപ്പിന് വലിയ സ്വാധീനമുണ്ട്. റിയൽ എസ്റ്റേറ്റിന് പുറമെ സിനിമാ നിർമാണ രംഗത്തും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.