കോഴിക്കോട് കുറ്റ്യാടിയിൽ എസ്ഐആറിൽ ഗുരുതര പരാതികൾ; ഒരൊറ്റ ബൂത്തിൽനിന്ന് പുറത്തായത് പകുതിയോളം പേർ
കോഴിക്കോട്: വോട്ടര്‍പട്ടിക പുതുക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പിഴവിനെത്തുടര്‍ന്ന് കുറ്റ്യാടിയില്‍ അഞ്ഞൂറോളം വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തായി. കുറ്റ്യാടി പഞ്ചായത്തിലെ 106ാം ബൂത്തിലാണ് സംഭവം. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട വിവരങ്ങള്‍ ഇലക്ഷന് കമ്മീഷന്റെ ആപ്പില്‍ അപ്ലോഡ് ചെയ്യുന്നതില്‍ ബി.എല്‍.ഒ വരുത്തിയ ഗുരുതര വീഴ്ചയാണ് വോട്ടര്‍മാര്‍ക്ക് തിരിച്ചടിയായത്.
ബൂത്തിലെ പകുതിയോളം വോട്ടര്‍മാരാണ് നിലവില്‍ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. എസ്.ഐ.ആര് ഫോമിലെ വിവരങ്ങള്‍ ആപ്പിലേക്ക് മാറ്റിയപ്പോള്‍ ബി.എല്‍.ഒയ്ക്ക് പിഴവ് സംഭവിച്ചതായാണ് നാട്ടുകാരുടെ പരാതി. 2002 മുതല്‍ വോട്ടവകാശമുള്ളവര്‍ പോലും പുറത്തായവരുടെ പട്ടികയിലുണ്ട്. വോട്ടര്‍മാരുടെ ബന്ധുക്കളുടെ രേഖകള്‍ തെറ്റായ രീതിയില്‍ രേഖപ്പെടുത്തിയതാണ് ഇത്രയധികം പേര് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെടാന്‍ കാരണമായതെന്ന് ആരോപണമുണ്ട്.
പട്ടികയില്‍ നിന്ന് പുറത്തായതോടെ അര്‍ഹരായ നൂറുകണക്കിന് ആളുകള്‍ ഇനി ഹിയറിംഗിന് ഹാജരാകേണ്ടി വരും. സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തില്‍ ബി.എല്‍.ഒയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനപ്രതിനിധികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. വീഴ്ച പരിഹരിച്ച് വോട്ടര്‍മാരുടെ പേര് പട്ടികയില്‍ അടിയന്തരമായി ഉള്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.