26/01/2026

‘ഓപ്പറേഷൻ സിന്ദൂർ’: ഭീകരതാവളം തകർന്നെന്ന് സമ്മതിച്ച് ലഷ്‌കറെ തലവൻ, ചൈനീസ് ബന്ധവും പുറത്ത്, വെട്ടിലായി പാകിസ്ഥാൻ

 ‘ഓപ്പറേഷൻ സിന്ദൂർ’: ഭീകരതാവളം തകർന്നെന്ന് സമ്മതിച്ച് ലഷ്‌കറെ തലവൻ, ചൈനീസ് ബന്ധവും പുറത്ത്, വെട്ടിലായി പാകിസ്ഥാൻ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (LeT) നാഡീകേന്ദ്രമായ മുരിദ്‌കെയിലെ ആസ്ഥാനം ഇന്ത്യന്‍ സൈന്യം തകര്‍ത്തുവെന്ന വെളിപ്പെടുത്തലുമായി ഭീകര കമാന്‍ഡര്‍ ഹാഫിസ് അബ്ദുള്‍ റൗഫ്. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ മിന്നലാക്രമണത്തില്‍ മര്‍കസ്ഇതൊയ്ബ സമുച്ചയം പൂര്‍ണ്ണമായും തകര്‍ന്നുവെന്നും ആ പ്രദേശം ഇപ്പോള്‍ ഉപയോഗശൂന്യമാണെന്നും റൗഫ് സമ്മേളനത്തില്‍ തുറന്നുപറഞ്ഞു. വര്‍ഷങ്ങളായി പാകിസ്ഥാന്‍ തുടര്‍ന്നുപോരുന്ന നിഷേധങ്ങള്‍ക്കും നയതന്ത്ര നാടകങ്ങള്‍ക്കും കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് ഭീകരതലവന്റെ കുറ്റസമ്മതം.

കഴിഞ്ഞ ഏപ്രിലില്‍ പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആസൂത്രണം ചെയ്തത്. മെയ് 6, 7 തീയതികളില്‍ നടന്ന ശക്തമായ സൈനിക നീക്കത്തിലാണ് മുരിദ്‌കെയിലെ ഭീകര കേന്ദ്രം തകര്‍ക്കപ്പെട്ടത്. ‘അതൊരു വലിയ ആക്രമണമായിരുന്നു. ഇന്ന് അവിടെ ഇരിക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിയില്ല,’ എന്നാണ് റൗഫ് വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാന്‍ ഭരണകൂടം നല്‍കുന്ന പരസ്യപിന്തുണയും റൗഫിന്റെ വാക്കുകളില്‍ തെളിയുന്നുണ്ട്. അതേസമയം, ചൈന നിര്‍മ്മിത ആയുധങ്ങളും ഡ്രോണുകളും ഭീകരാക്രമണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയെക്കുറിച്ചുള്ള നിര്‍ണ്ണായക രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കി ചൈന സഹായിക്കുന്നുണ്ടെന്നും റൗഫ് വെളിപ്പെടുത്തി.

ഭീകരര്‍ക്ക് പാകിസ്ഥാന്‍ നല്‍കുന്ന സ്ഥാപനപരമായ പിന്തുണയും ചൈനയുടെ തന്ത്രപരമായ സഹായവും ഇതോടെ ആഗോളതലത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ലഷ്‌കറെ കമാന്‍ഡറുടെ നേരിട്ടുള്ള വെളിപ്പെടുത്തലായതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന് ഇത് വലിയ തിരിച്ചടിയാകും.

Also read: